
വയനാട്: താമരശേരി രൂപതാംഗമായ പുരോഹിതന് മത, സാമൂഹിക വിലക്കേർപ്പെടുത്തി കത്തോലിക്ക സഭ. ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലാണ് ഫാദർ അജി പുതിയാപറമ്പിലിനെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. സഭാനേതൃത്വത്തെ വിമർശിച്ചതിന് നേരത്തെ ഫാദർ അജിയെ വിചാരണ ചെയ്യാൻ നേരത്തെ മതകോടതി സ്ഥാപിച്ചതും വിവാദമായിരുന്നു.
താമരശേരി രൂപതാ അധ്യക്ഷന്‍റ റെമിജീയോസ് ഇഞ്ചനാനിയില്‍ ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഫാദര്‍ അജി പുതിയാപറമ്പിലിനെതിരെ ഉത്തരവിറക്കിയത്. സഭയുടെ പത്ത് കല്‍പ്പനകളാണ് ഉത്തരവിലുള്ളത്. പരസ്യമായ കുർബാന സ്വീകരണം പാടില്ല. ഒരാളുടെ മരണ സമയത്തല്ലാതെ, മറ്റാരെയും കുമ്പസാരിപ്പിക്കാൻ പാടില്ല. കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുർബാന അർപ്പിക്കാൻ പാടില്ല. മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുത് തുടങ്ങിയവയാണ് ഉത്തരവില്‍ ഉള്ളത്.
സഭ നവീകരണത്തിനാണ് താന്‍ ശ്രമിച്ചതെന്നും വിലക്ക് അംഗീകരിക്കില്ലെന്നും ഫാദര്‍ അജി പുതിയാ പറമ്പില്‍ പ്രതികരിച്ചു. ബിഷപ്പിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു. സിനഡ് തീരുമാനം ധിക്കരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സഭ ഫാദര്‍ പുതിയാപറമ്പിലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ വിചാരണ ചെയ്യാന്‍ നേരത്തെ താമരശേരി രൂപത സഭാ കോടതി സ്ഥാപിച്ചിരുന്നു. വിചാരണ നടപടിയുടെ ഭാഗമായാണ് മത -സാമൂഹ്യ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam