
തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം പിസിആര്‍ ടെസ്റ്റ് നടത്തും. നെഗറ്റീവാണെങ്കില്‍ വീടുകളില്‍ പറഞ്ഞയക്കും. പോസിറ്റീവാണെങ്കില്‍ ആശുപത്രിയില്‍ ചികിത്സയിക്കായി വിടും. നെഗറ്റീവായവര്‍ വീടുകളിലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം.
വിദേശത്തു നിന്ന് വരുന്നവരെ അവിടെവെച്ച് പരിശോധിക്കാന്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇറ്റലിയിലും ഇറാനിലും കുടുങ്ങിയവരെ മടക്കിയെത്തിക്കുമ്പോള്‍ വിമാനത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ അയച്ചിരുന്നു. ഈ രീതി തുടരണമെന്ന് ആവശ്യപ്പെട്ടു. പരിശോധനക്കായി സംസ്ഥാനം 2 ലക്ഷം ആന്റിബോഡി ടെസ്റ്റിന് ഓര്‍ഡര്‍ നല്‍കി.
മാലിദ്വീപ്, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് കപ്പലിലും പ്രവാസികളെ എത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി തുറമുഖത്ത് ആവശ്യമായി ക്രമീകരണം സജ്ജമാക്കും. സ്വന്തം ജില്ലയില്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തണം. ഇതിനായി 2.5 ലക്ഷം കിടക്കകള്‍ സജ്ജമാക്കി. ഒരു ലക്ഷം കിടക്കകള്‍ പൂര്‍ണ സജ്ജമാക്കി. ബാക്കി ഉടന്‍ സജ്ജമാക്കും. വികേന്ദ്രീകൃതമായ ക്വാറന്റീന്‍ സംവിധാനമാണ് ഒരുക്കുക. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഇതിനായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam