
തൃശ്ശൂര്‍: ഇടതുമുന്നണിക്ക് വോട്ട് കുറഞ്ഞത് ആശങ്കയോടെ കാണുന്നുവെന്ന് ആര്‍ജെഡി നേതൃയോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനം വോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞു. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന എൽഡിഎഫ് യോഗം പരിശോധിക്കും. രാജ്യസഭയിൽ സീറ്റ് വേണമെന്നും സംസ്ഥാന മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്നും നേതാക്കളായ വർഗീസ് ജോർജ് , യൂജിൻ മൊറേലി, ജയ്‌സൺ പാനായിക്കുളം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ വീഴ്ചയാണോ തെരഞ്ഞെടുപ്പിൽ വോട്ട് കുറയാൻ കാരണമെന്ന് പരിശോധന വേണം. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് എൽഡിഎഫ് പരിശോധിക്കണം. സോഷ്യലിസ്റ്റുകളെ അവഗണിക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുന്നത്. ലോക്‌സഭയിലേക്ക് സഖ്യകക്ഷികൾക്ക് അവസരം തരാതെ കമ്യൂണിസ്റ്റുകൾ മാത്രം മത്സരിച്ചു. ഘടകകക്ഷികളുമായി എൽഡിഎഫ് ലോക്സഭാ സീറ്റുകൾ പങ്കുവെക്കണം. തമിഴ്‌നാട്ടിലും രാജസ്ഥാനിലും സിപിഎം എങ്ങനെയാണ് ലോക്‌സഭയിലേക്ക് ജയിച്ചതെന്ന കാര്യം ആലോചിക്കണം. കേരളത്തിൽ മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുഴുവൻ സീറ്റിലും മത്സരിക്കുന്ന സ്ഥിതിയാണ്. തമിഴ്നാട് മാതൃക സ്വീകരിച്ച് ഘടക കക്ഷികൾക്ക് സീറ്റ് നൽകണം എന്ന് എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെടും. എൽഡിഎഫിൽ ഉഭയ കക്ഷി ചർച്ച വിളിച്ചപ്പോൾ ലോക്സഭയിൽ പങ്കാളിത്തം നിഷേധിച്ചതിനാൽ രാജ്യസഭയിൽ പങ്കാളിത്തം വേണം എന്നു പറഞ്ഞിരുന്നു. ഇപ്പോൾ ആ സമയം വന്നുവെന്നും നേതാക്കൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam