RSS| ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാഴ്ചയായിട്ടും പ്രതികള്‍ കാണാമറയത്ത്, ഇരുട്ടില്‍തപ്പി പൊലീസ്

By Web TeamFirst Published Nov 21, 2021, 7:12 AM IST
Highlights

കേസുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താനും തിരച്ചില്‍ തുടരുകയാണ്.
 

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് (RSS Worker Sanjith Murder) കൊല്ലപ്പെട്ട് ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം(Kerala Police). കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് (SDPI, Popular front) പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താനും തിരച്ചില്‍ തുടരുകയാണ്. അതേസമയം കേസില്‍ എന്‍ഐഎ(NIA) അന്വേഷണം ആവശ്യപ്പെട്ട് നാളെ ബിജെപി(BJP) സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ (Amit shah)കാണും. 

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. കണ്ടാലറിയാവുന്ന അഞ്ചു പേരാണ് കൃത്യം നടത്തിയത്. എഫ്‌ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് അമ്മമാരെ അണിനിരത്തി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഭാര്യ അര്‍ഷികയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ ആക്രമിച്ചത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. കൊലപാതകി സംഘം വന്നത് ചെറിയ വെളുത്ത കാറിലാണ്. ഇത് പഴയ മാരുതി 800 കാറാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പിന്നീട് വ്യകതമായിരുന്നു. മമ്പറം പുതുഗ്രാമത്ത് വെച്ച് ഏതോ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊലപ്പെടുത്തി എന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലക്കാട് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൃത്യം നടത്തിയത് എസ്ഡിപിഐയുടെ അറിവോടെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.മൂന്നു ദിവസത്തിനുള്ളില്‍ പ്രതികളെക്കുറിച്ച് വ്യക്തതയുണ്ടാകുമെന്ന വിശ്വാസത്തിലാണ് പ്രത്യേക അന്വേഷണസംഘം.

എന്നാല്‍ പ്രതികള്‍ സഞ്ചരിച്ച കാറ് കണ്ടെത്താനാവാത്തതാണ് തിരിച്ചടി. കാറ് ജില്ല വിട്ടു പോയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും എവിടെ ഒളിപ്പിച്ചു എന്നതിനെക്കുറിച്ച് പൊലീസിന് സൂചനയില്ല. അതേസമയം, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പൊലീസെന്നും ബിജെപി ആരോപിക്കുന്നു.
 

tags
click me!