തിരിച്ചുപിടിക്കാൻ യുഡിഎഫ്, കോട്ട കയറാൻ എൽഡിഎഫ്, ശക്തി തെളിയിക്കാൻ ബിജെപിയും; കണ്ണൂർ കോ‍‍ർപ്പറേഷൻ പ്രവചനാതീതം

By Web TeamFirst Published Dec 13, 2020, 7:33 AM IST
Highlights

അഞ്ച് കൊല്ലത്തനിടെ മൂന്ന് മേയർമാർ ഭരണത്തിലെത്തിയ കണ്ണൂർ കോ‍‍ർപറേഷനിൽ ഇത്തവണ പ്രവചനം അസാധ്യം. തമ്മിലടി കാരണം ചെറിയ വോട്ടുകൾക്ക് കൈവിട്ടുപോയ വാ‍ർഡുകൾ തിരിച്ചുപിടിച്ച് നഗരത്തിലെ ആധിപത്യം നിലനിർത്താമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു

കണ്ണൂർ: അഞ്ച് കൊല്ലത്തനിടെ മൂന്ന് മേയർമാർ ഭരണത്തിലെത്തിയ കണ്ണൂർ കോ‍‍ർപ്പറേഷനിൽ ഇത്തവണ പ്രവചനം അസാധ്യം. തമ്മിലടി കാരണം ചെറിയ വോട്ടുകൾക്ക് കൈവിട്ടുപോയ വാ‍ർഡുകൾ തിരിച്ചുപിടിച്ച് നഗരത്തിലെ ആധിപത്യം നിലനിർത്താമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. സംസ്ഥാന സർക്കാരിന്‍റെ ഭരണ നേട്ടങ്ങളിലൂന്നി പരമ്പരാഗത യുഡിഎഫ് കോട്ടയിൽ കടന്നുകയറാനാണ് എൽഡിഎഫ് ശ്രമം.

മൂന്ന് മുന്നണികൾക്കും വിജയ പ്രതീക്ഷയുള്ള വാർഡാണ് കാനത്തൂർ. കഴിഞ്ഞ പ്രാവശ്യം 150 വോട്ടുകൾക്ക് യുഡിഎഫ് ജയിച്ച ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയും. ഒരു വോട്ടിന്‍റെ വ്യത്യാസത്തിലാണ് എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയത്. 

യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം അവസാന നിമിഷം തഴഞ്ഞ കെ സുരേഷും വിമതനായി മത്സരരംഗത്തുണ്ട്. 55 അംഗം കോർപറേഷനിൽ 27 വീതം സീറ്റുകളാണ് എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. പതിവിന് വിപരീതമായി മേയർ സ്ഥാനാർത്ഥിയെ ഉയർത്തി കാട്ടിയാണ് എൽഡിഎഫിന്‍റെ പോരാട്ടം.

സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകൾ ഒഴിച്ചാൽ പ്രചാരണത്തിൽ എൽഡിഎഫിനൊപ്പം കട്ടക്ക് നിൽക്കുകയാണ് യു‍ഡിഎഫ്. തീരപ്രദേശത്തെ ലീഗിന്‍റെ ശക്തികേന്ദ്രങ്ങളും , നഗരത്തിലെ കോണ്‍ഗ്രസ് വോട്ടുകളുമാണ് പ്രതീക്ഷ. ഒപ്പം നിസാര വോട്ടുകൾക്ക് എൽ‍ഡിഎഫ് ജയിച്ച വാ‍ർഡുകളും തിരിച്ചുപിടിച്ചാൽ 35 സീറ്റ് ഉറപ്പെന്ന് നേതാക്കൾ. 

ഉയർത്തിക്കാട്ടാൻ മേയർ സ്ഥാനാർത്ഥി ഇല്ലെങ്കിലും മൂന്ന് പേരാണ് പരിഗണനയിലുള്ളത്. കെപിസിസി സെക്രട്ടറിയായ മാർട്ടിൻ ജോർജും, മുൻ ഡെപ്യുട്ടി മേയറായിരുന്ന പികെ രാഗേഷ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ടി ഒ മോഹനൻ. ബിജെപി ഇത്തവണ എല്ലാ വാർഡിലും മത്സരിക്കുന്നുണ്ട്. മൂന്ന് സീറ്റുകളിലാണ് ബിജെപി നോട്ടമിട്ടിരിക്കുന്നത്.

വിമതനായ പികെ രാഗേഷിന്റെ മനസിലിരിപ്പിനൊപ്പം ഭരണം മാറി മറിഞ്ഞ അഞ്ച് കൊല്ലത്തിനിപ്പുറം വ്യക്തമായ ഭൂരിപക്ഷം ഉറിപ്പാക്കാനാണ് മുന്നണികൾ കിണഞ്ഞ് പരിശ്രമിക്കുന്നത്. ബിജെപിക്കാകട്ടെ കണ്ണൂർ നഗരത്തിൽ ശക്തി തെളിയിക്കാനുള്ള അവസരവും.

click me!