
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി മിസൈലുകൾ വാങ്ങുന്നതിനുള്ള ടെൻഡറിന് മറുപടിയായി അഞ്ച് എസ്-400 'ത്രിയംഫ്' ദീർഘദൂര ഉപരിതല-വ്യോമ മിസൈൽ സിസ്റ്റങ്ങൾ കൂടി വിൽക്കാൻ റഷ്യ ഓഫർ നൽകിയതായി റിപ്പോര്‍ട്ട്. 'സുദർശൻ' എന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ഈ മിസൈൽ സംവിധാനം ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാൻ തൊടുത്തുവിട്ട ഭീഷണികളെ വിജയകരമായി പ്രതിരോധിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഇടവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയ വേളയിലാണ് കൂടുതൽ മിസൈലുകൾ വിൽക്കാനുള്ള റഷ്യൻ നീക്കം. പ്രതിരോധം, ഊർജ്ജം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും ഇരുവരും വിലയിരുത്തി.
റഡാറുകളും മിസൈലുകളും ഉൾപ്പെടുന്നതാണ് എസ്-400 സിസ്റ്റം. ഇതിന്റെ 400 കിലോമീറ്റർ വരെയുള്ള ഉയർന്ന പരിധി ശത്രുവിമാനങ്ങളെ സ്വന്തം വ്യോമാതിർത്തിക്കുള്ളിൽ പോലും സുരക്ഷിതമായി പറക്കുന്നതിൽ നിന്ന് തടയുന്നു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് 314 കിലോമീറ്റർ ദൂരത്തിൽ വെച്ച് പാകിസ്ഥാൻ വ്യോമസേനയുടെ നിരീക്ഷണ വിമാനം തകർത്തുകൊണ്ട് എസ്-400 ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഉപരിതല-വ്യോമ മിസൈൽ ആക്രമണം നടത്തിയതായി വെസ്റ്റേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ജീതേന്ദ്ര മിശ്ര എഎൻഐ പോഡ്‌കാസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
2018-ൽ ഒപ്പിട്ട ആദ്യ കരാർ പ്രകാരം ഓർഡർ ചെയ്ത അഞ്ചിൽ നാല് എസ്-400 യൂണിറ്റുകൾ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്. അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് നവംബറോടെ ലഭിച്ചേക്കും. പുതിയ കരാർ ഒപ്പിട്ട് മൂന്ന് വർഷത്തിനകം പുതിയ മിസൈൽ സിസ്റ്റങ്ങളുടെ വിതരണം ആരംഭിക്കാൻ സാധ്യതയുണ്ട്. ഓപ്പറേഷൻ സിന്ദൂറിലെ മികച്ച പ്രകടനം കണ്ടശേഷമാണ് അഞ്ച് സ്ക്വാഡ്രൺ എസ്-400 കൂടി വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.
ഈ അധിക യൂണിറ്റുകൾ രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ വിന്യസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ, എസ്-500 പ്രൊമീത്യസ് സംയുക്ത ഉൽപ്പാദനം, സുഖോയ്-57ഇ ഫെലോൺ സ്റ്റെൽത്ത് ജെറ്റ്, കാലിബർ ക്രൂയിസ് മിസൈൽ ശേഷിയുള്ള കിലോ ക്ലാസ് സബ്മറൈൻ, വൊറോനെഷ് സ്ട്രാറ്റജിക് ഏർലി വാണിംഗ് റഡാർ, സൂപ്പർ സുഖോയ്-30 അപ്‌ഗ്രേഡ് പ്രോഗ്രാം തുടങ്ങിയ മറ്റ് ആയുധങ്ങളും പുടിന്റെ പ്രതിരോധ സഹകരണ പട്ടികയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam