സ്വർണപ്പാളി വിവാദം; ദുരൂഹതയേറ്റി പുതിയ വെളിപ്പെടുത്തൽ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ തള്ളി സ്മാർട്ട് ക്രിയേഷൻ, 2019ൽ കമ്പനിയിലെത്തിച്ചത് ചെമ്പുപാളികൾ

Published : Oct 03, 2025, 11:53 AM ISTUpdated : Oct 03, 2025, 12:01 PM IST
sabarimala gold

Synopsis

2019ൽ ചെന്നൈയിലെ കമ്പനിയിലെത്തിച്ചത് മുൻപൊരിക്കലും സ്വർണം പൂശിയിട്ടില്ലാത്ത ചെമ്പ് പാളികളെന്ന് അറ്റകുറ്റപ്പണി നടത്തിയ സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ ബി പ്രദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദുരൂഹതയേറ്റി പുതിയ വെളിപ്പെടുത്തൽ. 2019ൽ ചെന്നൈയിലെ കമ്പനിയിലെത്തിച്ചത് മുൻപൊരിക്കലും സ്വർണം പൂശിയിട്ടില്ലാത്ത ചെമ്പ് പാളികളെന്ന് അറ്റകുറ്റപ്പണി നടത്തിയ സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ ബി പ്രദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ചത് സ്വർണ പാളികൾ ആയിരുന്നില്ലെന്നും ഒരിയ്ക്കലും സ്വർണം പൂശിയിട്ടില്ലാത്ത ചെമ്പ് പാളികൾ ആയിരുന്നുവെന്ന് പ്രദീപ് പറയുന്നു. ഒരിക്കൽ സ്വർണം പൂശിയ ലോഹം തങ്ങളുടെ സ്ഥാപനം അറ്റകുറ്റപ്പണിക്കായി സ്വീകരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2019ൽ സ്വർണ്ണം പൂശാൻ കൊണ്ടുവന്നപ്പോൾ 40 കിലോയിൽ അധികം ഭാരമുണ്ടായിരുന്നു. ഇതിലെ വാക്സ് അടക്കം ക്ലീൻ ചെയ്തപ്പോൾ അത് 38 കിലോയായി, മുമ്പ് സ്വർണം പൂശിയ ചെമ്പുപാളികൾ തങ്ങൾ വീണ്ടും സ്വർണ്ണം പൂശി നൽകാറില്ലെന്നും പ്രദീപ് വ്യക്തമാക്കി. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളുടെ കസ്റ്റമർ ആണെന്നും ഒന്നിലധികം പ്രോജക്റ്റുകളിൽ ഒപ്പമുണ്ടായിരുന്നുവെന്നും സ്മാർട്ട്‌ ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ടാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയ്യപ്പ ഭക്തൻ എന്ന നിലയിലാകും അമ്പത്തൂരിലെ ഫാക്ടറിയിൽ നടന്ന പൂജയിൽ ജയറാം പങ്കെടുത്തത്. കോടതിക്ക് മുന്നിലുള്ള വിഷയം ആയതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പങ്കജ് ഭണ്ടാരി കൂട്ടിച്ചേര്‍ത്തു. 2019ൽ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ പാളികളിലെ അറ്റകുറ്റപ്പണി നടത്തിയത് സ്മാർട് ക്രിയേഷൻ എന്ന സ്ഥാപനത്തിലാണ്.

സ്വർണം എങ്ങനെ ചെമ്പായി മാറിയെന്ന അന്വേഷണത്തില്‍ വഴിത്തിരിവ്

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ ഒരു വമ്പൻ തട്ടിപ്പ് ചുരുളഴിയുകയാണ്. 1998ൽ വിജയ് മല്ല്യ പൂശി നൽകിയ സ്വർണം അല്ല, 2019ൽ അറ്റകുറ്റപ്പണിക്ക് എത്തിയത്. വിജയ് മല്യ നല്‍കിയ സ്വര്‍ണത്തിന്‍റെ യഥാര്‍ഥ രേഖകളും ദേവസ്വം വിജിലന്‍സ് കണ്ടെടുത്തി. നേരത്തെ ഈ രേഖകള്‍ കാണാതായത് വിവാദമായിരുന്നു. ദേവസ്വം മരാമത്ത് ഓഫീസില്‍ നിന്നാണ് ദേവസ്വം വിജിലന്‍സ് സംഘം രേഖകള്‍ കണ്ടെടുത്തത്. 1998ല്‍ സ്വർണം പൂശുന്ന ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മരാമത്ത് വിഭാഗമായിരുന്നു. അന്നത്തെ രജിസ്റ്ററും അനുബന്ധരേഖകളുമാണ് കണ്ടെത്തിയത്. ഇതോടെ ഒരോന്നിനും എത്ര വീതം സ്വര്‍ണം ഉപയോഗിച്ചെന്ന് കണ്ടെത്താനാകും. വിജയ് മല്യ മൊത്തം നല്‍കിയത് 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പുമാണ്. ഇതുപയോഗിച്ച് ശ്രീകോവില്‍, മേല്‍ക്കൂര, ദ്വാരപാലക ശില്‍പ്പം എന്നിവക്ക് സ്വര്‍ണം പൂശി. രജിസറ്റര്‍ പരിശോധിച്ച് ഓരോന്നിനും എത്ര വീതം സ്വര്‍ണ ഉപയോഗിച്ചെന്ന് പരിശോധിക്കും. 1999 ല്‍ സ്വര്‍ണ പൂശുന്ന ജോലി പൂര്‍ത്തിയായെന്നും രേഖകളിലുണ്ട്. ഇക്കാര്യം അന്നത്തെ ദേവസ്വം ബോര്‍ഡ് അധ്യക്ഷന് അനന്തഗോപനും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ 2019ല്‍ തങ്ങള്‍ക്ക് ലഭിച്ചത് ദാരുശില്‍പ്പത്തിലെ ചെമ്പ് പാളിയെന്നാണ് ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ വാദം. ചെന്നൈയില്‍ എത്തിച്ചത് ചെമ്പ് പാളിയെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് വ്യക്തമാക്കിയിരുന്നു. പഴയ രേഖകള്‍ ലഭിച്ചതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.

PREV
Read more Articles on
click me!

Recommended Stories

'സി എം വിത്ത് മീ' പരിപാടിയിലേക്ക് വിളിച്ച് സത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ
മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു