
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ളയില്‍ തിരുവാഭരണ കമ്മീഷണര്‍ 2019ൽ നൽകിയ മുന്നറിയിപ്പ് ദേവസ്വം ബോർഡ് അവഗണിച്ചുവെന്ന് വിവരം. വിലപ്പെട്ട വസ്തുക്കൾ അന്യാധീനപ്പെടാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്ന് 2019ൽ ദേവസ്വം ബോർഡിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ദേവസ്വം ക്ഷേത്രങ്ങളിൽ ഒന്നും നിയമപരമായി നടക്കുന്നില്ലെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണർ ആർ ജി രാധാകൃഷ്ണൻ 2019 സെപ്തംബർ രണ്ടിന് ബോർഡിന് നൽകിയ കത്താണ് പുറത്തുവന്നത്.
വിലപിടിപ്പുള്ള ഉരുപ്പടികൾ സൂക്ഷിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ശ്രദ്ധക്കുറവ് എന്ന് കത്തിൽ പറയുന്നു. അമൂല്യമായതും പൗരാണിക പ്രാധാന്യമുള്ളതുമായ ആഭരണങ്ങൾ, പാത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി പ്രത്യേക സംവിധാനം വേണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ സ്വത്തുക്കൾ കൈ മോശപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. സ്മാർട്ട് ക്രിയേഷനിലെ പരിശോധനയ്ക്ക് പിന്നാലെയാണ് തിരുവാഭരണം കമ്മീഷണറുടെ കത്ത്. ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനായിരുന്നു ആർ ജി രാധാകൃഷ്ണൻ കത്ത് നൽകിയത്. പരിശോധനകൾക്ക് ബോർഡ് അനുമതി നൽകിയാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാം എന്നും കത്തിൽ പറയുന്നു. കത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടർനടപടികളൊന്നും എടുത്തിരുന്നില്ല. സ്വത്തുക്കൾ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് നൽകിയ കത്ത് ദുരൂഹമായി മുങ്ങുകയായിരുന്നു.
ദേവസ്വം മാന്വൽ പ്രകാരമായുള്ള സ്വത്ത് സംരക്ഷണ നിയമങ്ങൾ ഒന്നും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വർഷങ്ങളായി പാലിക്കപ്പെടുന്നില്ല.
ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം, മണി, ചന്ദനം, പട്ട്, മറ്റ് ആഭരണങ്ങൾ എന്നിങ്ങനെയുള്ള വിലപിടിപ്പുള്ള ഉരുപ്പടികളുടെ രേഖകൾ കൃത്യമായി സൂക്ഷിക്കപ്പെടുന്നില്ല.
വിലപിടിപ്പുള്ള ഉരുപ്പടികൾ സൂക്ഷിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ശ്രദ്ധക്കുറവ്.
സമ്പത്തും ആഭരണങ്ങളും മറ്റ് ഉരുപ്പടികളും കൃത്യമായി പരിപാലിക്കപ്പെടാത്ത സാഹചര്യത്തിൽ, ഇതൊക്കെ കൈമോശം വരാൻ സാധ്യത.
ഉരുപ്പടികളുടെ ഇൻവെൻ്ററി കാലാകാലങ്ങളിൽ പരിഷ്കരിക്കുകയും ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കുകയും വേണം.
ഇതൊന്നും പാലിക്കാക്കപ്പെടുന്നില്ല.
അമൂല്യമായതും പൗരാണിക പ്രാധാന്യമുള്ളതുമായ ആഭരണങ്ങൾ, പാത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി
ക്ഷേത്രങ്ങളിൽ സുരക്ഷിത മുറികൾ വേണം.
ഉരുപ്പടികൾ ദുരുപയോഗം ചെയ്യാതിരിക്കാനും നിയമപരമായും അഡ്മിനിസ്ട്രേറ്റീവായും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
ഈ വിഷയങ്ങൾ ശ്രദ്ധിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam