
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത ദേവസ്വംബോർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് ഉച്ചയോടെ റാന്നി മജിസ്ട്രേട്ട് കോടതിയിലാണ് ഹാജരാക്കുക. 2019 ജൂലൈ 19ന് സ്വർണ്ണ പാളികൾ അഴിച്ചപ്പോൾ ഹാജരാകാതെ മേൽനോട്ടചുമതല വഹിക്കുന്നതിൽ ഗുരുതരവീഴ്ച വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലുള്ള മുരാരി ബാബുവിനെയും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി ഇരുവരെയും കസ്റ്റഡിയിൽ വേണം എന്നതാണ് എസ്ഐടി നിലപാട്. മുരാരി ബാബു സമർപ്പിച്ച ജാമ്യ അപേക്ഷയിലും റാന്നി മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനം എടുക്കും. ദ്വാരപാലക കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ പത്തനംതിട്ട സെഷൻസ് കോടതിയുടെ പരിഗണനയിലുണ്ട്.
അതിനിടെ ശബരിമല സ്വർണക്കൊള്ളയിൽ വെളിപ്പെടുത്തലുമായി ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ സി.ആർ.രാധാകൃഷ്ണൻ രംഗത്തെത്തി. ശബരിമലയിൽ ഒന്നും നിയമപരമായി നടക്കുന്നില്ലെന്ന് തിരുവാഭരണം കമ്മീഷണറായിരുന്ന ആർ ജി രാധാകൃഷ്ണൻ ബോർഡിനെ കത്ത് നൽകി അറിയിച്ചിരുന്നതായി സി.ആർ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ പറഞ്ഞു. 2019 സെപ്റ്റംബർ 3ന് അന്നത്തെ പ്രസിഡന്‍റ് പത്മകുമാറിന് നൽകിയ കത്തിന്‍റെ പകർപ്പും അദ്ദേഹം പുറത്തുവിട്ടു. വസ്തുവകകൾ സുരക്ഷിതമല്ല. ഒന്നും വ്യവസ്ഥാപിതമല്ല. വെരിഫിക്കേഷൻ നടക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ കത്തിൽ പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam