
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണ സംഘം. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞദിവസം ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡ് മായി ബന്ധപ്പെട്ട രേഖകൾ എസ്ഐടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായത് അർദ്ധരാത്രിയോടെയാണ് പൂർത്തിയായത്. ഉച്ചയ്ക്ക് 12.15ന് തുടങ്ങിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. നിർണായക രേഖകൾ കിട്ടിയെന്നാണ് സൂചന.
ഉണ്ണികൃഷ്ണൻ പോറ്റിക്കായി പത്മകുമാർ നടത്തിയ ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ദേവസ്വം ബോർഡിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്യും. പല ഓഫീസുകളിലും ഉദ്യോഗസ്ഥരെ പത്മകുമാർ സ്വാധീനിച്ചു എന്നാണ് എൻ വാസുവിന്റെയും മൊഴി. കട്ടിള പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണികൃഷ്ണൻ പോറ്റി വിവിധ സ്ഥലങ്ങളിൽ പൂജ നടത്തിയെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പൂജയുടെ ഭാഗമായ നടൻ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി ചോദ്യം ചെയ്തേക്കും. കട്ടിള പ്പാളികൾ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാൻ സർക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിൻ്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. പോറ്റിക്ക് പാളികൾ കൈമാറാൻ പത്മകുമാർ ദേവസ്വം മിനുട്സിൽ സ്വന്തം കൈപ്പടയിൽ ചെമ്പ് പാളികളെന്ന എഴുതിച്ചേർത്തെന്നാണ് എസ്ഐടിയുടെ നിർണ്ണായക കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam