
ദില്ലി: സർക്കാരിനോ കോടതികൾക്കോ മതാചാരങ്ങൾ നിർണ്ണയിക്കാനാവില്ലെന്ന് ശബരിമലക്കേസിലെ വാദത്തിനിടെ സുപ്രീംകോടതി. ഈശ്വരവിശ്വാസികൾ അല്ലാത്താവർ ക്ഷേത്രങ്ങൾ ഭരിക്കുമ്പോൾ ആചാരങ്ങളെ ബഹുമാനിക്കാൻ തയ്യാറാകണമെന്ന നിലപാട് കേരള ബ്രാഹ്മണഫെഡറേഷൻ ഉന്നയിച്ചു. കേസിൽ യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം ഇന്ന് പൂർത്തിയായി.
ആചാരങ്ങളുടെ കാര്യത്തിൽ സർക്കാരിനും കോടതികൾക്കും ഏതുപരിധിവരെ ഇടപെടാമെന്ന വാദം തുടരുമ്പോളാണ് സുപ്രീംകോടതിയുടെ നിർണ്ണായക നീരീക്ഷണം. മതാചാരങ്ങൾ ഏതെന്നോ എന്ത് എന്നോ കോടതികളോ സർക്കാരുകളോ അല്ല തീരുമാനിക്കേണ്ടത് എന്ന് വാദത്തിനിടെ ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചു. മതങ്ങൾക്ക് ഈക്കാര്യത്തിൽ സ്വാതന്ത്ര്യം ഉണ്ട്. സർക്കാരുകൾക്ക് ഈ വിഷയത്തിൽ ഇടപെടാനുള്ള ഇടം പരിമിതിമാണെന്നും ജഡ്ജി പറഞ്ഞു.
ഇന്നത്തെ വാദത്തിനിടെ ഇടതുസർക്കാരിനെതിരായി കേരള ബ്രഹ്മണഫെഡറേഷൻ, ആചാരസംരക്ഷണസമിതി എന്നിവർക്കായി ഹാജരായ അഭിഭാഷകൻ എംആർ അഭിലാഷ് വിമർശനം ഉയർത്തി. ക്ഷേത്രത്തെ നിയന്ത്രിക്കാവുന്ന അധികാരസ്ഥാനങ്ങളിൽ ഉള്ളവർ അമ്പലങ്ങളിൽ എത്തുമ്പോൾ ആരാധന ക്രമം പാലിക്കണം. ദേവസ്വം മന്ത്രിയായി ശ്രീകോവിലിന് മുന്നിൽ നിൽക്കുമ്പോൾ ആചാരങ്ങളെ ബഹുമാനിക്കണം. നിരീശ്വരവാദിയാണെങ്കിലും ഇതിന് ബാധ്യതയുണ്ട്. കോടികണക്കിന് വിശ്വാസികൾ പുണ്യമായി കരുതുന്ന തീർത്ഥം പൂജാരി നൽകിയപ്പോൾ ശബരിമലയിൽ എത്തിയ മന്ത്രി അത് നിലത്ത് ഒഴിച്ചു കളഞ്ഞു. ഈക്കാര്യങ്ങളിൽ ഉചിതമായ മാർഗ നിർദേശങ്ങൾ കോടതി നൽകണമെന്നും എംആർ അഭിലാഷ് ആവശ്യപ്പെട്ടു.
200 കൊല്ലത്തിനിടെ ഇന്ത്യ 7 രാജ്യങളായി വിഭജിക്കപ്പെട്ടു എന്ന് കേസിലെ വാദത്തിനിടെ ബിജെപി നേതാവ് അശ്വനികുമാർ ഉപാധ്യയയ പറഞ്ഞപ്പോൾ കോടതി നിശ്ചയിച്ച വിഷയങ്ങൾക്ക് അപ്പുറം പോകരുതെന്ന താക്കീതും ബെഞ്ച് നൽകി. കോടതികൾ പൊതുതാൽപര്യഹർജികളിലൂടെ മതവിശ്വാസത്തിൽ ഇടപെടുന്നതിനെ വിമർശിച്ച അഭിഭാഷകൻ മാത്യൂ നെടുംമ്പാറ ശബരിമല കേസ് കാരണം അഞ്ച് കോടതികൾ അടഞ്ഞു കിടക്കുകയാണെന്നും.
നിരവധി ഹർജികളിൽ തീരുമാനം നീളുകയാണെന്നും ചൂണ്ടിക്കാട്ടി. കേസിൽ മുതിർന്ന അഭിഭാഷകൻ ചിദംബരേഷ്, അഭിഭാഷക ഉഷ നന്ദിനി,വികെ ബിജു എന്നിവർ വിവിധ കക്ഷികൾക്കായി വാദിച്ചു. യുവതി പ്രവേശനത്തെ ഏതിർക്കുന്നവരുടെ വാദം പൂർത്തിയായതോടെ നാളെ മുതൽ യുവതി പ്രവേശനത്തെ അനൂകൂലിക്കുന്നവരുടെ വാദം തുടങ്ങും. ഇതും പൂർത്തിയായ ശേഷമാകും സംസ്ഥാന സർക്കാരിൻറെ വാദം നടക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam