
ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം പുനരാരംഭിക്കും. ദേവസ്വം ബോർഡ് അടക്കമുള്ള കക്ഷികളുടെ വാദമാണ് ഇന്ന് നടക്കുക. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം രണ്ടുദിവസം കൂടി തുടരാനും സാധ്യത. വാദം കേൾക്കൽ നീണ്ടേക്കും. അതേസമയം ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് നേതൃത്വം നൽകുന്നത്. ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമായി. ഏപ്രിൽ ഏഴിനാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കൽ തുടങ്ങിയത്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും നടക്കും.
ശബരിമലയിൽ യുവതികളെ എന്നതിൽ കൃതൃമായ നിലപാട് പറയാതെയാണ് സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. യുവതിപ്രവേശനത്തിന് അനൂകൂലമായി സ്വീകരിച്ച നയം വിഴുങ്ങിയാണ് സംസ്ഥാനം പുതിയ സത്യവാങ്മൂലം നല്കിയത്. യുവതിപ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്. സുപ്രീംകോടതി വിധിയിൽ ഭക്തരായ സ്ത്രീകൾ തന്നെ എതിർപ്പുയർത്തിയെന്ന സൂചനയും സർക്കാർ സത്യവാങ്മൂലത്തിൽ നല്തിയിട്ടുണ്ട്.
അതേസമയം,ശബരിമലയിൽ യുവതിപ്രവേശനവിലക്ക് തുടരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്ത്രി കണ്ഠരര് രാജീവരര് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതുസംബന്ധിച്ച വാദങ്ങൾ തന്ത്രി സുപ്രീംകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. യുവതി പ്രവേശന വിലക്ക് തുടർണമെന്നാണ് ദേവപ്രശ്നത്തിൽ വ്യക്തമായതെന്നും തന്ത്രി കണ്ഠരര് രാജീവരര് വ്യക്തമാക്കുന്നു. ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദ്ദേശമായി ഇത് അംഗീകരിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളീയ സ്ത്രീ സമൂഹം യുവതി പ്രവേശന വിലക്കുമായി സഹകരിക്കുന്നുണ്ടെന്നും തന്ത്രി സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ വിശദീകരിക്കുന്നു.യുവതി പ്രവേശന വിലക്ക് കേരള സമൂഹം അംഗീകരിച്ചിട്ടുള്ളതാണെന്ന് ഈ ആചാരത്തിന്റെ പ്രാധാന്യം തിരിച്ച് അറിഞ്ഞ് പുനപരിശോധന വേണമെന്നും തന്ത്രി വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam