
ദില്ലി: ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്ന വാദവുമായി ശബരിമല യുവതി പ്രവേശനത്തിൽ പന്തളം കൊട്ടാരം. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദങ്ങൾ വ്യക്തമാക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു. അതേസമയം സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം എന്നിവയ്ക്ക് മുകളിൽ അല്ല മതസ്വാതന്ത്ര്യമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിക്കുന്നു. യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ എന്നതിൽ വ്യക്തമായ നിലപാട് പറയാതെയായിരുന്നു സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം.
തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഭൂരിപക്ഷസമുദായ വോട്ടുകൾ ഉന്നമിട്ട് മുൻ നിലപാടിൽ വെള്ളം ചേർത്ത് തന്ത്രപരമായ നിലപാടാണ് സർക്കാർ മുന്നോട്ട വച്ചത്. അതേസമയം കേസിലെ പ്രധാനകക്ഷികളായ പന്തളം കൊട്ടാരവും എൻഎസ്എസും ആചാരസംരക്ഷണം അനിവാര്യമാണെന്ന് കോടതിയെ നിലപാട് അറിയിച്ചു. വർഷങ്ങളായി തുടരുന്ന ആചാരം സംരക്ഷിക്കണം, യുവതി പ്രവേശം അനുവദിക്കരുത്, മതസ്വാതത്രന്ത്യത്തിൽ ദേവന് അവകാശമുണ്ട്, ഇത് ഹനിക്കരുത്, ആചാരവിഷയങ്ങളിൽ ഇടപെടുന്നതിന് കോടതികൾക്ക് പരിധിയുണ്ട്, പൊതുധാർമ്മികതയാണ് ഭരണഘടന ധാർമ്മികതയേക്കാൾ മുഖ്യം തുടങ്ങിയ കാര്യങ്ങളാണ് പന്തളം കൊട്ടാരത്തിനായി അഭിഭാഷകൻ സുവിദത്ത് സുന്ദരം സമർപ്പിച്ച വാദത്തിൽ പറയുന്നത്.
വ്യക്തിസ്വാതന്ത്യത്തിന്‍റെ പേരില്‍ മതാചാരങ്ങളില്‍ ഇടപെടരുതെന്നാണ് എൻഎസ്എസും വ്യക്തമാക്കുന്നത്. അതേസമയം, സ്ത്രീ സ്വാതന്ത്ര്യം ,ലിംഗസമത്വം എന്നിവയ്ക്ക് മുകളിൽ അല്ല മതസ്വാതന്ത്ര്യമെന്നും സ്ത്രീ പ്രവേശനം അനുവദിക്കണമെന്നും വാദിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങ് വാദങ്ങൾ സമർപ്പിച്ചു. പൊതു താൽപര്യ ഹർജിയിലൂടെ കോടതികൾക്ക് മതാചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ ആകുമെന്നും അഭിഭാഷകൻ പ്രശാന്ത് പത്മനാഭൻ ഇന്ദിര ജയ്സിങ്ങിനായി സമർപ്പിച്ച വാദത്തിൽ വ്യക്തമാക്കുന്നുണ്ട്, നേരത്തെ ശബരിമലക്കേസിൽ ബിന്ദു അമ്മിണിക്കും, കനകദുർഗക്കുമായി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകയാണ് ഇന്ദിരാ ജയ് സിങ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam