
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. 2019 ലെ ദേവസ്വം ബോർഡിന്‍റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തും. യുവതീപ്രവേശം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയെ എതിർത്ത് സത്യവാങ്മൂലം നൽകും. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്‍റെ പുതിയ നിലപാട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ സർക്കാർ നിർദ്ദേശപ്രകാരമാണ് ബോർഡിൻറെ മലക്കം മറിച്ചിൽ.
2018 സെപ്തംബർ എട്ടിന് യുവതീപ്രവേശം അനുവദിച്ചുളള സുപ്രീംകോടതി വിധി. പുനപരിശോധന ഹർജികൾ വന്നപ്പോൾ ബോർഡിനായി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നിന്ന സംസ്ഥാന സർക്കാർ നിലപാട് തന്നെയായിരുന്നു ബോർഡിനും. അതിൽ നിന്നാണ് മലക്കംമറിച്ചിൽ. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ തിരിച്ചടിയൊഴിവാക്കാനും സമുദായ സംഘടനകളെ ഒപ്പം നിർത്താനുമുള്ള സർക്കാർ നീക്കമാണ് ബോർഡ് തീരുമാനത്തിന് പിന്നിൽ. അതേസമയം, ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രസിഡന്‍റ് കെ ജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്തു. ശബരിമലയിൽ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ബോര്‍ഡ് നിലപാട് അറിയിക്കുമെന്നും വിധിയെ എതിര്‍ക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ‍് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികള്‍ അനുകൂലിച്ചിട്ടുണ്ടാകാമെന്നും 2020ലേത് അഭിഭാഷകന്‍റെ നിലപാടണെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിൽ നിര്‍ണായക നിലപാട് മാറ്റമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റേത്. നിലപാട് അറിയിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിൽ സത്യവാങ് മൂലം നൽകുമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി. ദേവസ്വം ബോർഡിൻ്റെ നിലപാട് സ്വാഗതാർഹമെന്ന് ഗ്ലോബൽ ബ്രാഹ്മിൻ കൺസോർഷ്യം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam