
ആലപ്പുഴ: ചെങ്ങന്നൂരിലെ അനധികൃത മണ്ണെടുപ്പിന് നേതൃത്വം നൽകുന്നത് സജി ചെറിയാൻ എംഎൽഎയാണെന്ന ആരോപണവുമായി ബിജെപി. അനധികൃത ഖനനത്തിനെതിരെ റവന്യൂവകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ആർഡിഒ ഓഫിസിലേക്ക് ബിജെപി മാർച്ച് നടത്തി.
സ്റ്റേഡിയം, ആയുർവേദ ആശുപത്രി എന്നിവയുടെ നിർമാണത്തിന്റെ മറവിൽ നടക്കുന്ന മണ്ണെടുപ്പ് ചോദ്യം ചെയ്യുന്നവരെ വികസന വിരോധികളാക്കുകയാണ് സജി ചെറിയാൻ എംഎൽഎയെന്നാണ് ബിജെപിയുടെ വിമർശനം.
ചെങ്ങന്നൂരിലെ മുളക്കുള, വെൺമണി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് അനധികൃത മണ്ണെടുപ്പ് വ്യാപകമാണ്. സ്റ്റേഡിയം നിർമാണത്തിൻറെ പേരിലാണ് മണ്ണെടുക്കുന്നതെങ്കിലും അനുമതിയോ രേഖകളോ ഇല്ലാതെ നടക്കുന്ന ഖനനത്തിനെതിരെ റവന്യൂ ഉദ്യോഗസ്ഥരും നടപടിയെടുക്കുന്നില്ല. എംഎൽഎയുടെ പിന്തുണയുള്ളതുകൊണ്ടാണ് റവന്യൂ അധികൃതർ ഇടപെടാത്തതെന്നാണ് ബിജെപിയുടെ ആരോപണം.
ചോദ്യം ചെയ്യുന്നവരെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയും, അക്രമിക്കുകയും ചെയ്യുകയാണെന്നും ബിജെപി വിമര്‍ശിക്കുന്നു. മുളക്കുഴ പഞ്ചായത്തിലെ അനധികൃത മണ്ണ് ഖനനം ചോദ്യം ചെയ്തതിന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സിപിഐ പ്രവർത്തകരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാതികൾ ഉയർന്നിട്ടും ജില്ലാ ഭരണകൂടം നടപടിയെടുക്കാത്തതിലും പ്രതിഷേധം ശക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam