
കണ്ണൂർ : സിപിഎം നേതാവ് ഇപി ജയരാജനുമായി ബന്ധപ്പെട്ട മൊറാഴയിലെ വൈദേഹം ആയുർവേദ റിസോട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ തെറ്റായ റിപ്പോർട്ട് കളക്ടർക്ക് നൽകുകയായിരുന്നുവെന്ന് റിസോർട്ടിനെതിരെ കളക്ടർക്ക് പരാതി നൽകിയ സിപിഎം മുൻ അംഗവും ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറിയുമായ സജിൻ.
റിസോർട്ട് നിർമ്മാണത്തിനായി പ്രദേശത്ത് നിയമലംഘനങ്ങൾ നടക്കുന്നുവെന്ന് മനസിലായതോടെയാണ് പ്രശ്നത്തിൽ പരിഷത്ത് ആദ്യമായി ഇടപെട്ടതെന്ന് സജിൻ വിശദീകരിച്ചു. പരിഷത്ത് റിസോർട്ടിനെതിരെ സമരം ചെയ്തെങ്കിലും മൊറാഴയിലെ ആയുർവേദ റിസോട്ടിന് സഹായകരമായ നിലപാടാണ് തഹസിൽദാർ സ്വീകരിച്ചത്. റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ കളക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകി.
പുഴയോട് ചേർന്നുള്ള കുന്നുകളാണ് ഉടുപ്പ പ്രദേശത്തുള്ളത്. ഉടുപ്പ കുന്ന് ഇടിച്ചാൽ പ്രദേശത്ത് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകും. മണ്ണെടുത്ത് തുടങ്ങിയതോടെ ഇക്കാര്യം പ്രദേശവാസികളാണ് ആദ്യമായി പരിഷത്തിനെ അറിയിക്കുന്നത്. അന്ന് പരിഷത്ത് വിഷയത്തിൽ ഇടപെടുമ്പോൾ ഇപി ജയരാജൻ മുൻ കൈ എടുത്തുള്ള റിസോർട്ട് ആണെന്ന് അറിയില്ലായിരുന്നു. പിന്നീട് ചില ഇടപെടൽ മറുഭാഗത്ത് നിന്നും അത്തരത്തിൽ ഉണ്ടായി. കളക്ടർക്ക് പരാതി നൽകിയതോടെ തഹസിൽദാറോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാൽ സമരം നടന്നിട്ടും പ്രദേശവാസികളുടെ എതിർപ്പുണ്ടായിരുന്നിട്ടും റിസോർട്ടിനെതിരെ പ്രതിഷേധമില്ലെന്നാണ് അന്നത്തെ തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയതെന്നും സജിൻ പറഞ്ഞു. തനിക്ക് ഇപ്പോൾ സിപിഎം പാർട്ടിയുമായി ബന്ധമില്ലെന്നും രാഷ്ട്രീയം സംസാരിക്കാനില്ലെന്നും പരിഷത്തിന്റെ ഭാഗമായാണ് റിസോർട്ട് നിർമ്മാണത്തിനെതിരെ രംഗത്ത് വന്നതെന്നും സജിൻ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam