
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരത്തിലേക്ക്. നാളെ മൂന്ന് മണിക്കൂർ സൂചന പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതൽ പതിനൊന്ന് മണി വരെയാണ് സൂചന പണിമുടക്ക്. ഫെബ്രുവരി 9 മുതൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. നാളത്തെ പണിമുടക്കിൽ അത്യാഹിത അടിയന്തര ചികിത്സാ വിഭാഗങ്ങളും കൊവിഡ് ചികിത്സയും ഒഴിവാക്കിയിട്ടുണ്ട്. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, 2016 മുതൽ ലഭിക്കേണ്ട അരിയർ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം.
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അലവൻസ് പരിഷ്കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും സംഘടനകൾ പറയുന്നു. ഇനിയും ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam