
തൃശൂർ: കേരള കലാമണ്ഡലത്തിൽ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസം. ഒരു മാസം മുമ്പ് രണ്ട് ദിവസത്തിനുള്ളിൽ ശമ്പളം നൽകുമെന്ന് പറഞ്ഞ സാംസ്കാരിക മന്ത്രിക്ക് മിണ്ടാട്ടമില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
കലാമണ്ഡലത്തിൽ ശമ്പളം താളം തെറ്റിത്തുടങ്ങിയിട്ട് നാളുകളേറെയായി. ഗ്രാൻഡിനത്തിൽ തുക കൃത്യസമയത്തു കിട്ടാത്തതാണ് കാരണം. ശമ്പളയിനത്തിലും മറ്റു ചെലവുകളിലേക്കുമായി പ്രതിവർഷം പതിമൂന്നര കോടി രൂപയോളം വേണം. പക്ഷേ, ഗ്രാൻഡിനത്തിൽ കിട്ടുന്നതാകട്ടെ ഏഴര കോടിയും. കലാണ്ഡലത്തിൽ 132 സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും അടക്കം ഇരുന്നൂറിലധികം പേർ ജോലി ചെയ്യുന്നു. അൻപതു ലക്ഷം രൂപ കലാമണ്ഡലത്തിന്റേതായ വരുമാനം പ്രതിമാസം ലഭിക്കുന്നുണ്ട്. ശമ്പളം ഈ തുകയിൽ നിന്ന് കൊടുക്കാൻ കഴിയില്ല. ഈ തുക ട്രഷറിയിൽ അടയ്ക്കണം. ഗ്രാൻഡായി ലഭിക്കുന്ന തുകയേ ശമ്പളം നൽകാൻ ഉപയോഗിക്കാൻ കഴിയു. പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പിന് കത്തു നൽകിയിരുന്നു. സാംസ്കാരിക വകുപ്പ് ഗ്രാൻഡ് അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും പണം കിട്ടിയിട്ടില്ല.
കഴിഞ്ഞ മാസം ശമ്പള കുടിശ്ശിക കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ രണ്ടു ദിവസത്തിനകം പരിഹാരം ഉണ്ടാക്കുമെന്നായിരുന്നു സാംസ്കാരിക മന്ത്രിയുടെ മറുപടി. ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടന സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അറുന്നൂറോളം വിദ്യാർഥികൾ കലാമണ്ഡലത്തിൽ പഠിക്കുന്നുണ്ട്. ഇവർക്ക് സ്റ്റൈപ്പന്‍റായി പ്രതിമാസം 1500 രൂപ നൽകണം. ഇനിയും ശമ്പളം വൈകിയാൽ ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങൾപോലും തടസപ്പെടും
കലാമണ്ഡലത്തിലും പിൻവാതിൽ നിയമനം; അനധികൃതമായി 7പേരെ നിയമിച്ചെന്ന് ഓഡിറ്റ് റിപ്പോർട്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam