
കോഴിക്കോട്: മാസങ്ങൾ നീണ്ട സമസ്തയിലെ തര്‍ക്കത്തിന് ഇനിയും പരിഹാരമായില്ല. പാണക്കാട് തങ്ങളുമായി സമവായത്തിലെത്തിയെന്ന ലീഗ് വിരുദ്ധ വിഭാഗത്തിന്‍റെ അവകാശവാദം തള്ളുകയായിരുന്നു സാദിഖലി തങ്ങള്‍. വീട്ടിലെത്തി ഖേദം പ്രകടിപ്പിച്ചത് പുറത്തു പറയണമെന്ന ധാരണ ലീഗ് വിരുദ്ധ വിഭാഗം ലംഘിച്ചെന്നും ജിഫ്രിമുത്തുക്കോയ തങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു. എന്നാല്‍ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും മാപ്പ് അള്ളാഹുവിനോട് മാത്രമേ പറയൂ എന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്‍റെ മറുപടി.
ഇന്നലെയാണ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം നേതാക്കള്‍ ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തിയത്. പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടേയും പികെ കുഞ്ഞാലിക്കുട്ടിയുടേയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. പാണക്കാട് തങ്ങളുടെ ഖാസി സ്ഥാനത്തെ ചോദ്യം ചെയ്തതില്‍ ഉമര്‍ ഫൈസി മുക്കവും കോഴിക്കോട് ബിഷപ്പില്‍ നിന്ന് കേക്ക് കഴിച്ചത് വിമര്‍ശിച്ചതില്‍ ഹമീദ് ഫൈസി അമ്പലക്കടവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് ചര്‍ച്ചയില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ വിമര്‍ശനം പൊതു സമൂഹത്തിനു മുന്നിലാണ് നടത്തിയതെന്നതിനാല്‍ ഖേദ പ്രകടനവും പരസ്യമായി തന്നെ നടത്തണമെന്ന് പാണക്കാട് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും നിര്‍ദ്ദേശിച്ചു. ഇക്കാര്യം ജിഫ്രി തങ്ങളും സമ്മതിച്ചു. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ ഖേദപ്രകടനം നടത്തിയത് മറച്ചുവച്ചതാണ് പാണക്കാട് തങ്ങളെ പ്രകോപിച്ചിച്ചത്. എന്നാല്‍ ഖേദത്തിന്‍റെ ആവശ്യം ഇല്ലെന്നാണ് ഉമര്‍ ഫൈസി മുക്കം പറയുന്നതും.
ഇതോടെ 23 ന് നടത്താൻ തീരുമാനിച്ച തുടര്‍ സമവായ ചര്‍ച്ചയും പ്രതിസന്ധിയിലായി. ലീഗ് വിരുദ്ധ വിഭാഗം ധാരണ പ്രകാരം ഖേദം പ്രകടിപ്പിച്ച് പുറത്ത് പറഞ്ഞിട്ടുമതി ഇനി സമവായ ചര്‍ച്ചകളെന്നാണ് പാണക്കാട് തങ്ങളുടേയും പികെ കുഞ്ഞാലിക്കുട്ടിയുടേയും നിലപാട്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam