പെരിയ കേസ് പ്രതികളുടെ ഭാര്യമാരുടെ നിയമനം; നിന്ദ്യവും നീചവുമെന്ന് ശരത് ലാലിന്‍റെ അച്ഛൻ

By Web TeamFirst Published Jun 19, 2021, 11:06 AM IST
Highlights

കൊലയാളിയുടെ ഭാര്യയെന്നതാണോ ജോലി നൽകാനുള്ള മാനദണ്ഡവും യോഗ്യതയും ? ജോലി നൽകേണ്ടത് കൊല്ലപ്പെട്ടവരുടെ കുടുംബത്തിനല്ലേ എന്നും സത്യനാരായണൻ

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണൻ. സര്‍ക്കാര്‍ നടപടി നിന്ദ്യവും നീചവും ആണെന്നാണ് സത്യനാരായണന്‍റെ പ്രതികരണം. 

കൊലയാളിയുടെ ഭാര്യയെന്നതാണോ ജോലി നൽകാനുള്ള മാനദണ്ഡവും യോഗ്യതയും ? ജോലി നൽകേണ്ടത് കൊല്ലപ്പെട്ടവരുടെ കുടുംബത്തിനല്ലേ എന്നും സത്യനാരായണൻ ചോദിക്കുന്നു. കൊന്നവരുടെ കുടുംബത്തെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയിൽ അതിശയം തോന്നുന്നില്ലെന്നും സത്യനാരായണൻ പറഞ്ഞു. 

കല്യോട്ടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമിച്ചത്. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് താത്ക്കാലിക നിയമനമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധ പ്രകടനം അടക്കമുള്ള സമരമുറകളും യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. 

click me!