വാരാന്ത്യ കർഫ്യു ലോക്ഡൗണിന് സമാനമാകും; ശനിയും ഞായറും അവശ്യ സര്‍വീസുകള്‍ മാത്രം, ഹോട്ടലുകളിൽ പാഴ്സൽ മാത്രം

By Web TeamFirst Published Apr 21, 2021, 9:37 PM IST
Highlights

അവശ്യസർവീസ് മാത്രമേ ഈ ദിവസങ്ങളിൽ നടക്കു. അവശ്യസാധനങ്ങള്‍ നൽകുന്ന കടകൾ മാത്രമേ തുറക്കാവു. ശനിയാഴ്ച നടക്കുന്ന ഹയർസെക്കന്ററി പരീക്ഷയ്ക്ക് മാറ്റമില്ല. എന്നാൽ അനാവശ്യമായി ഈ രണ്ട് ദിവസവും ആരും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. 

തിരുവനന്തപുരം: ശനി ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ എർപ്പെടുത്താൻ തീരുമാനിച്ചു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രാത്രി കർഫ്യൂവിന് പിന്നാലെയാണ് വാരാന്ത്യ ലോക്ഡൗണിന് സമാനമായി നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. ഈ ദിവസങ്ങളിൽ അത്യാവശ സ‍േവനം മാത്രമായിരിക്കും ഉണ്ടാവുക. ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിൽ പാഴ്സൽ മാത്രം. ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല.  

അവശ്യസാധനങ്ങള്‍ നൽകുന്ന കടകൾ മാത്രമേ തുറക്കാവു. ശനിയാഴ്ച നടക്കുന്ന ഹയർസെക്കന്‍ററി പരീക്ഷയ്ക്ക് മാറ്റമില്ല. എന്നാൽ അനാവശ്യമായി ഈ രണ്ട് ദിവസവും ആരും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. നേരത്തെ നിശ്ചയിച്ച കല്ല്യാണം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.  ഇത്തരം ചടങ്ങുകളിൽ പരമാവധി 75 പേർ മാത്രമേ പങ്കെടുക്കാവൂ.

സർക്കാർ ഓഫീസുകളിൽ 50 ശതമാനം ഉദ്യോഗസ്ഥർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം നടപ്പാക്കും. സ്വകാര്യമേഖലയിലും ഇത് നടപ്പാക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടുള്ളു. സമ്മർ ക്യാമ്പുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ പാടില്ല. ബീച്ച്, പാർക്ക് എന്നിവിടങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കണം. കടകൾ രാത്രി 7.30ന് അടക്കണം.  രാത്രികാലനിയന്ത്രണം ശക്തമായി തുടരുമെങ്കിലും ഭക്ഷണത്തിന് വിഷമമുണ്ടാകാതെ നോക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങൾ പഴയവാർഡുതല സമിതികൾ പുനരുജ്ജീവിപ്പിച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

click me!