
ഇടുക്കി: ഉന്തിയ പല്ലിൻ്റെ പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തില്‍ എസ്‍സി എസ്ടി കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ ഇടപെടൽ. വനംവന്യജീവ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പിഎസ് സി സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് എസ്‍സി എസ്ടി കമ്മീഷൻ നിര്‍ദ്ദേശിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ഉദ്യോഗമാണ് നിരതെറ്റിയ പല്ലിന്‍റെ പേരില്‍ ആനവായി ഊരിലെ മുത്തുവിന് നഷ്ടമാകുന്നത്. അട്ടപ്പാടി പൂതൂർ പഞ്ചായത്തിലെ ആനവായി ഊരിലെ, വെള്ളിയുടെ മകനാണ് മുത്തു. സെപ്തംബറിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ എഴുത്ത് പരീക്ഷയും, ഈ മാസം ആദ്യം കായിക ക്ഷമത പരീക്ഷയും വിജയിച്ചു. എന്നാൽ, ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടർ ഉന്തിയ പല്ല് സർട്ടിഫിക്കറ്റിൽ എടുത്ത് എഴുതിയത് വിനയായി. നിരതെറ്റിയ പല്ല് അയോഗ്യതയെന്ന് വിജ്ഞാപനത്തിലുണ്ടെന്നാണ് പിഎസ്‍സി നൽകുന്ന വിശദീകരണം.
ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് മുത്തുവിൻ്റെ പല്ലിന് തകരാർ വന്നത്. പണമില്ലാത്തത് കൊണ്ട് അന്ന് ചികിത്സിക്കാനായില്ല. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന മുത്തുവിൻ്റെ കുടുംബത്തിൻ്റെ സ്വപ്നമാണ് നിരതെറ്റിയ പല്ലിൻ്റെ പേരിൽ തകർന്നുപോയത്. മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് പിഎസ്‍സി ആണെന്നും വനംവകുപ്പ് നിസ്സഹായരാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
Also Read: ഉന്തിയ പല്ലെന്ന് കാരണം; ആദിവാസി യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി പിഎസ്‌സി നിഷേധിച്ചു
മുത്തു പറഞ്ഞത്...
വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്പെഷൽ റിക്രൂട്മെന്റ് ഒഴിവിലേക്ക് ഞാൻ അപേക്ഷിച്ചിരുന്നു. പരീക്ഷയും കായികക്ഷമതയും പാസായി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ ഘട്ടത്തിൽ ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് എനിക്ക് ജോലി നിഷേധിച്ചു. പണമില്ലാത്തത് കൊണ്ടാണ് അത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാതിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam