
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ കെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ മൂന്ന് പ്രതികൾ ജാമ്യം. ഇന്ന് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരായ പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.ക. രമേശൻ (42), സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയിൽ കെ ജി മഞ്ജു (43) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രണ്ടാം പ്രതി ഡോ.ഷഹന കോടതിയിൽ ഹാജറായില്ല.
2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുള്ള ഡോക്ടര്‍ സികെ രമേശന്‍, ഡോ എം ഷഹ്ന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ അറസ്റ്റ് നേരത്തെ രേപ്പെടുത്തിയിരുന്നു. ഐപിസി 338 അനുസരിച്ച് അശ്രദ്ധമായ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാക്കിയെന്ന രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസില്‍ ഒന്നാം പ്രതിയായ ഡോ സി കെ രമേശന്‍ നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ്. ഡോ ഷഹ്ന മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും നഴ്സുമായ രഹ്നയും മഞ്ജുവും കോഴിക്കോട് മെഡിക്കല്‍ കോളജിലും ജോലി ചെയ്യുന്നു. അഞ്ച് വര്‍ഷക്കാലം ഹര്‍ഷിനയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയെങ്കിലും ഇത് ആശുപത്രിയില്‍ ആര് നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവെന്ന് കണ്ടെത്തിയിരുന്നില്ല. തുടര്‍ന്നായിരുന്നു കഴിഞ്ഞ മാര്‍ച്ച് 10ന് ഹര്‍ഷിന സമരം തുടങ്ങിയതും മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam