
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകിയത്. വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രംഗത്തുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷമാകും കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയുക. സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ വിധിയെഴുതുന്നത്.
കൊടുവള്ളിയിൽ 18 പേർ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം മണ്ഡലത്തിലും മഞ്ചേശ്വരം മണ്ഡലത്തിലും 17 പേർ വീതം പത്രിക നൽകിയിട്ടുണ്ട്. ഇന്നാണ് സൂക്ഷ്മ പരിശോധന നടക്കുക. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. അന്തിമ മത്സര ചിത്രം വ്യാഴാഴ്ച വ്യക്തമാകും. സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി ഇന്നലെയാണ് അവസാനിച്ചത്. സംസ്ഥാനത്ത് 1252 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത് കൊടുവള്ളി മണ്ഡലത്തിലാണ്. ഇവിടെ 18 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ആകെ നാമനിർദേശപത്രിക സമർപ്പിച്ചത് 223 പേരാണ്. ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവരുടെ പത്രിക സമർപ്പണത്തിന്‍റെ കണക്കാണ് ഇത് എന്നതിനാൽ തന്നെ സംസ്ഥാനത്തെ അന്തിമ പോരാട്ട ചിത്രം തെളിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam