കൊവിഡ് വാക്സിൻ: രണ്ടാം ബാച്ചും കേരളത്തിലെത്തി

By Web TeamFirst Published Jan 13, 2021, 6:58 PM IST
Highlights

തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് 1,34,000 ഡോസ് വാക്സിൻ എത്തിയത്. വാക്സിൻ മേഖലാ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. 
 

തിരുവനന്തപുരം: രണ്ടാം ബാച്ച് കൊവിഡ് പ്രതിരോധ വാക്സിനും കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് 1,34,000 ഡോസ് വാക്സിൻ എത്തിയത്. വാക്സിൻ മേഖലാ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. 

ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ചേർന്നാണ് വാക്സിൻ ഏറ്റുവാങ്ങിയത്. നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള വാനിലാണ് വാക്സിൻ മേഖലാ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കൊവിഷീൽഡ് വാക്സിൻ ആണ് ഇത്. നാല് ജില്ലകളിലേക്കുള്ള വാക്സിനാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഇന്ന് എത്തിച്ചത്. 

ആദ്യഘട്ട കൊവിഡ് വാക്സിൻ രാവിലെ കൊച്ചിയിലെത്തിയിരുന്നു. ഗോ എയർ വിമാനത്തിലാണ് ആദ്യഘട്ട  വാക്സിൻ  എത്തിയത്. ഇത് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ആദ്യബാച്ചിൽ 25 ബോക്സുകളാണ് ഉണ്ടായിരുന്നത്.   4.35 ലക്ഷം വയല്‍ വാക്സിനാണ് കൊച്ചിയിൽ എത്തിച്ചത്. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. 

മേഖലാ സംഭരണ കേന്ദ്രങ്ങളിൽ  നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ വാക്സിൻ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കും. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് സ്റ്റോറില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സിൻ നല്‍കും. 

കൊവിഡ് വാക്സിൻ ഡോസ് - ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം-64020
കൊല്ലം-25960
പത്തനംതിട്ട-21030
ആലപ്പുഴ-22460

എറണാകുളം-73000
ഇടുക്കി-9240
കോട്ടയം-29170
പാലക്കാട്-30870
തൃശൂർ-37640

കോഴിക്കോട്-40970
കണ്ണൂർ-32650
കാസർകോട്-6860
മലപ്പുറം-28890
വയനാട്-9590

എറണാകുളം ജില്ലയില്‍ 12 , തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു ദിവസം 100 വീതം പേര്‍ക്ക് വാക്സിൻ നൽകും. വാക്സിന്‍റെ ലഭ്യത അനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങൾ വരും ദിവസങ്ങളില്‍ സജ്ജമാക്കും. നിലവിലെ തീരുമാനപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 359549 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടം വാക്സിൻ നൽകുക.


 

click me!