
വയനാട്: വയനാടൻ കാടുകളുടെ മൊഞ്ചുകൂട്ടാനാണ് 40 വർഷം മുമ്പ് മഞ്ഞക്കൊന്ന വച്ചുപിടിപ്പിച്ചത്. എന്നാൽ ഉണ്ടായതാകട്ടെ വിപരീത ഫലമാണ്. വനത്തനിമ തകർത്ത്, കാടിനെ നാൾക്കുനാൾ ദോഷകരമായി ബാധിക്കുന്നു മഞ്ഞക്കൊന്നയെന്ന് വിളിപ്പേരുന്ന സെന്ന. വന്യമൃഗങ്ങളുടെ കാടിറക്കത്തിൽ സെന്നയ്ക്കുമുണ്ടൊരു പങ്ക്.
കടുക് പാടം പൂത്തതുപോലെയാണ് വയനാടന്‍ കാടുകള്‍. മുത്തങ്ങയില്‍ ചെന്നാലും തോല്‍പ്പെട്ടിയില്‍ ചെന്നാലുമൊക്കെ കാടിനകത്ത് ആകെ മഞ്ഞക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നു. കാടിന്‍റെ സ്വാഭാവികാവസ്ഥയെ അടപടലം നശിപ്പിച്ചിരിക്കുകയാണ് ഈ രാക്ഷസക്കൊന്ന.
ബ്രിട്ടീഷുകാർ തേക്കുനട്ട് നശിപ്പിച്ച വയനാടൻ കാടുകളെ സംബന്ധിച്ച് ഇരട്ട പ്രഹരമാണ് സെന്ന. സൌന്ദര്യ വനവത്കരണത്തിന്‍റെ ഭാഗമായി 1980കളിലാണ് മഞ്ഞക്കൊന്ന നട്ടുപിടിപ്പിച്ചത്. കാട്ടുപാതയ്ക്കിരുവശവും പൂത്തുനിൽക്കുന്ന മരം. സഞ്ചാരികളെ ആകർഷിക്കൽ. യാത്രക്കാർക്ക് കൺകുളിർമ- അതായിരുന്നു വനം വകുപ്പ് കണ്ട മധുരമനോഹര സ്വപ്നം.
സംഭവിച്ചത് നേരെ മറിച്ച്. 10 വര്‍ഷം കൊണ്ട് വയനാടന്‍ കാടുകളില്‍ 50 ശതമാനത്തോളം പ്രദേശത്ത് സെന്ന വ്യാപിച്ചെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി സി ജോസഫ് പറഞ്ഞു. വെള്ളം വറ്റിപ്പോകുന്നു. കാട്ടുമൃഗങ്ങളുടെ ആവാസ വ്യവസ്ഥ നഷ്ടമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിൽ 130 സ്ക്വയർ കിലോമീറ്ററിൽ സെന്ന മഞ്ഞളിച്ചു നിൽക്കുന്നു. മഞ്ഞക്കൊന്ന പടർന്നു പന്തലിച്ചിടത്തൊന്നും ഒരു പുല്ലും മുളച്ചില്ല. മാനിനും കാട്ടിക്കും ആനയ്ക്കുമെല്ലാം തീറ്റകുറഞ്ഞു. കാട്ടുകൃഗങ്ങളുടെ നാടിറക്കത്തിൽ സെന്നയ്ക്കും പങ്കെന്ന് പഠനങ്ങൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam