
ആലപ്പുഴ: കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് സഞ്ജു ടെക്കിയും സഞ്ജുവിന്‍റെ ഗതാഗത നിയമ ലംഘനങ്ങളും. തുടർച്ചയായ മോട്ടോർ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സഞ്ജുവിന്‍റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. സഞ്ജു ടിഎസ് സ്ഥിരം കുറ്റക്കാരനെന്ന് (HABITUAL OFFENDER) ഉത്തരവില്‍ പറയുന്നു. പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു.ഇനി തുടർന്നും വാഹനം ഓടിക്കുന്നത് പൊതു സമൂഹത്തിന് ഭീഷണിയാണ്.
കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകൾ.മോട്ടോർ വാഹന വകുപ്പ് സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ വിശദമായി പരിശോധിച്ചു. നിയമലംഘനങ്ങൾ ഒന്നൊന്നായി കണ്ടെത്തി. ചരക്ക് വാഹനത്തിന്‍റെ ലോഡ് ബോഡിയിൽ ടാർപ്പോളിൻ ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി അപകടകരമായ കാര്യം പ്രോത്സാഹിപ്പിച്ചു. മൊബൈൽ ഫോണിൽ സെൽഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. പബ്ലിക്ക് റോഡിൽ മത്സര ഓട്ടം നടത്തി പലതവണ വാഹനത്തിൽ രൂപമാറ്റം വരുത്തി പൊതു നിരത്തിൽ ഉപയോഗിച്ചു.
അമിത ശബ്ദമുള്ള സ്പീക്കർഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കി. വാഹനത്തിൽ LED ലൈറ്റുകൾ ഘടിപ്പിച്ച് നിരത്തിലിറക്കി.പല വീഡിയോകളിലും റോഡിൽ അമിത വേഗതയിലാണ് വാഹനം ഓടിക്കുന്നത്. ഇങ്ങനെ നീളുന്നതാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ നിയമ ലംഘനങ്ങളുടെ പട്ടിക. പ്രായ പൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹന മോടിപ്പിച്ചതിന് 3500 രൂപ പിഴ അടച്ച സംഭവം ഉൾപ്പടെ പലതവണ സഞ്ജു മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി നേരിട്ടിട്ടുണ്ട്.
നിയമം ലംഘിക്കുക മാത്രമല്ല, നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിക്കുകയും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തു എന്നതും ഗൗരവമുള്ള കണ്ടെത്തലാണ്. മോട്ടോർ വാഹന നിയമം 1998 ലെ സെക്ഷ്ൻ 118 പ്രകാരം കേന്ദ്രം നടപ്പാക്കിയ , മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017 ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാർ ഉള്ള വ്ലോഗർ മാർ തന്നെ ഇത്തരത്തിൽ നിയമ ലംഘനങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുമ്പോൾ അത് അനുകരിക്കാൻ പലരും ശ്രമിച്ചേക്കാം.സഞ്ജു ടെക്കിക്കെതിരായ കർശന നടപടി നിയമ ലംഘകർക്കും നിയമത്തെ നിസാരവത്കരിക്കുന്നവർക്കും ഒരു താക്കീതാണെന്നാണ് എംവിഡി വിശദമാക്കുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam