
തൃശൂർ: ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ഗുരുതര പ്രതിസന്ധി. ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്പളം ഇനിയും നല്‍കിട്ടില്ല. വിദ്യാര്‍ഥികളുടെ ഗ്രാന്‍റും മുടങ്ങി. കേരളത്തിന്‍റെ കലാഭിമാനങ്ങളിലൊന്നായ കേരള കലാമണ്ഡലത്തിലെ ജീവനക്കാര്‍ക്കാണ് ഈ മാസത്തെ ശമ്പളം ഇനിയും നല്‍കാത്തത്. 123 സ്ഥിരം ജീവനക്കാരും 171 താൽക്കാലിക ജീവനക്കാരും 600 വിദ്യാർഥികളുമാണ് ഇവിടെയുള്ളത്.
സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റില്‍ നിന്നാണ് ശമ്പളം ഉള്‍പ്പടെയുള്ള ചെലവുകള്‍ നടക്കുക. പ്രതിമാസം എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് ശമ്പളത്തിന് മാത്രം വേണ്ടിവരുന്നത്. മിക്ക മാസങ്ങളിലും പത്താം തീയതിയോടെ മാത്രമാണ് ഇത് ലഭിക്കുക. ഇക്കുറി അതുമുണ്ടായില്ല. ജിവിതച്ചെലവിന് എന്ത് ചെയ്യണമെന്ന് ചോദിക്കുകയാണ് ജീവനക്കാര്‍.
കലാമണ്ഡലത്തിന് പ്രതിവർഷം സർക്കാരിൽ നിന്ന് ലഭിക്കുന്ന ഗ്രാൻഡ് പത്തുകോടി രൂപയിൽ താഴെയാണ്. 14 കോടി രൂപയായി ഗ്രാൻഡ് ഉയർത്താതെ കലാമണ്ഡലത്തിലെ പ്രതിസന്ധി തീരില്ല. ഇതോടൊപ്പമാണ് വിദ്യാര്‍ഥികളുടെ സ്റ്റൈപന്‍റ് കുടിശ്ശികയും. യുജിസിയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ശന്പള പരിഷ്കരണത്തിന്‍റെ അരിയറും കിട്ടിയിട്ടില്ല. ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍, ആര്‍ട്ട് സ്കൂള്‍ അധ്യാപകര്‍ എന്നിവരുടെ തസ്തിക സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
അംഗീകരിക്കാത്ത തസ്തികയിലുള്ളവര്‍ക്ക് ശമ്പളം കണ്ടെത്തുന്നത് സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്രാന്‍റില്‍ നിന്നുമാണ്. അംഗീകാരമില്ലാത്ത തസ്തികകള്‍ ഒഴിവാക്കിയാല്‍ സ്കൂളും ഹോസ്റ്റലും അടച്ചു പൂട്ടേണ്ടിയും വരും. കലാമണ്ഡലം അതിന്റെ പെരുമയുടെ നിലനിൽക്കണമെങ്കിൽ സംസ്ഥാന സർക്കാർ കണ്ണുതുറക്കണമെന്നതാണ് സ്ഥിതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam