
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച. ഇടതു കണ്ണിന് നൽകേണ്ട ചികിത്സ വലതു കണ്ണിന് മാറി നൽകി. സംഭവത്തിൽ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവെയ്പ്പ് വലതു കണ്ണിന് എടുക്കുകയായിരുന്നു. കണ്ണിലെ നീര്‍ക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെയ്പ്പാണ് മാറി വലത് കണ്ണിന് നൽകിയത്. ബീമാപ്പള്ളി സ്വദേശിനിയായ 59കാരിയ്ക്കാണ് ചികിത്സ മാറി നൽകിയത്.
കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ഇടതുകണ്ണിന് കാഴ്ചക്ക് മങ്ങലുള്ളതിനാലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് മൂന്നാം തീയതിക്ക് മുമ്പ് കുത്തിവെയ്പ്പ് എടുക്കണമെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ രണ്ടാം തീയതി ആശുപത്രിയിലെത്തുകയായിരുന്നുവെന്ന് 59കാരിയുടെ മകൻ പറഞ്ഞു. രണ്ടാം തീയതി ആശുപത്രിയിലെത്തി ഇടതു കണ്ണിന് കുത്തിവെയ്പ്പ് എടുക്കുന്നതിനായുള്ള കാര്യങ്ങള്‍ ചെയ്തു.
ഇതിനിടയിൽ കുത്തിവെയ്പ്പിന്‍റെ മരുന്ന് ആശുപത്രിയില്‍ ഇല്ലാത്തതിനാൽ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഒരാള്‍ക്ക് ആറായിരം രൂപ ഗൂഗിള്‍ പേ ചെയ്ത് നൽകി മരുന്ന് വരുത്തിക്കുകയായിരുന്നുവെന്നും മകൻ പറയുന്നു. മരുന്ന് എത്തിയശേഷം നീര്‍ക്കെട്ടുള്ള ഇടതു കണ്ണിന് കുത്തിവെയ്പ്പ് എടുക്കേണ്ടതിന് പകരം ഡോക്ടര്‍ വലതുകണ്ണിന് കുത്തിവെയ്പ്പെടുക്കുകയായിരുന്നു. ചികിത്സയിൽ വീഴ്ചയുണ്ടായ സംഭവത്തിൽ കുടുംബത്തിന്‍റെ പരാതിയിലാണ് ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തത്.
കണ്ണ് മരവിപ്പിച്ചശേഷം ഓപ്പറേഷൻ തിയറ്ററിൽ വെച്ച് നൽകുന്ന ചികിത്സയാണ് മാറിപ്പോയത്. തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ അസി.പ്രഫ എസ്എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇടതുകണ്ണിന് തുടര്‍ ചികിത്സ ആവശ്യമാണ്. ഇന്ന് ഇവര്‍ വീണ്ടും ചികിത്സക്ക് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ഇവരുടെ മൊഴിയെടുക്കും. കുത്തിവെപ്പെടുത്ത വലതു കണ്ണിന് നിലവിൽ മറ്റു കുഴപ്പമില്ലെന്നാണ് വിവരം.
മരുന്നുമാറി കുത്തിവച്ച കണ്ണിന്‍റെ കാഴ്ചക്ക് പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ആശുപത്രി ഡയറക്ടർ പറഞ്ഞു. തുടർചികിത്സ ആശുപത്രി നല്ല രീതിയിൽ നടത്തും. ഇടത്കണ്ണിന് നൽകേണ്ട കുത്തിവെയ്പ്പാണ് വലത്കണ്ണിന് നൽകിയത്. ഇടത്കണ്ണിന് നൽകേണ്ട കുത്തിവയ്പിന്‍റെ ചെലവ് ഏറ്റെടുക്കുന്നകാര്യം സർക്കാരിനോട് അറിയിക്കുമെന്നും ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam