
കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ കൊടും ക്രൂരത. രക്ഷകന്റെ വേഷത്തിൽ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനിൽ സബാദിനെതിരെ ആണ് പരാതി. സംഭവം പുറത്തുപറയരുതെന്ന് സിനിൽ സബാദും അയാളുടെ ആളുകളും ഭീഷണിപ്പെടുത്തിയെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. സംഭവ ദിവസംതന്നെ യുവതി പരാതി നൽകിയിട്ടും ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ പോലീസ് കേസെടുത്തത് ഒഴിച്ചാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ഇതുവരെ വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴിയും രേഖപ്പെടുത്തിയില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസിൽ നിന്ന് ഇതുവരെ നീതി ലഭിച്ചില്ലെന്നാണ് യുവതിയുടെ പരാതി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഇടപെട്ട ഡിജിപി റവാഡ ചന്ദ്രശേഖര്‍ ആലപ്പുഴ എസ് പിയോട് റിപ്പോർട്ട് തേടി. പൊലിസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam