
കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി മാറ്റി. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് സിവിക് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നത്. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇന്ന് വരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ യുവ എഴുത്തുകാരിയാണ് പരാതിക്കാരി. കേസിൽ ഇതുവരെ പൊലീസ് റിപ്പോർട്ട് നൽകിയിട്ടില്ല.
സിവികിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്ക് മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ദളിതർക്ക് വേണ്ടി പൊതുസമൂഹത്തിൽ സംസ്കാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവികിന് ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
ലൈംഗിക വൈകൃത സ്വഭാവമുള്ള വ്യക്തിയാണ് സിവിക് എന്ന്, അദ്ദേഹമയച്ച അശ്ലീല വാട്ട്സാപ്പ് സന്ദേശങ്ങൾ നിരത്തിയാണ് പരാതിക്കാരിയുടെ അഭിഭാഷകൻ വാദിച്ചത്. പ്രതിക്കെതിരെ സമാന സ്വാഭവമുള്ള കൂടുതൽ പരാതികൾ പൊലീസിന് കിട്ടുന്നുണ്ടെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടി. എന്നാൽ പരാതി നൽകുന്നതിന് തൊട്ടു മുൻപ് വരെ യുവതിക്ക് പ്രതിയുമായി നല്ല സൗഹൃദമായിരുന്നുവെന്നും ആരോപണം സാഹിത്യ സംഘടനയുടെ ആഭ്യന്തര പരാതി സെൽ പിരഗണിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാൻ പോലുമാകാത്തയാളാണ് സിവിക് എന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം, ലൈംഗിക പീഡന പരാതിയിൽ പൊലീസ് മെല്ലപ്പോക്ക് നടത്തുന്നുവെന്ന വിമർശനം വ്യാപകമാണ്. 'വുമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ' പേജിലാണ് തന്നോട് സിവിക് ചന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയത് വിശദീകരിച്ച് യുവതി രംഗത്തെത്തിയത്. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയിൽ വച്ച് കയ്യിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തെന്നും, മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തൽ.
കുറിപ്പിങ്ങനെ...
ഒരു സൗഹൃദ സദസ്സില്‍ നിന്നാണ് ഞാന്‍ ആദ്യമായി സിവിക് ചന്ദ്രനെ കാണുന്നത്. എന്നെ അറിയാവുന്നവരും സുഹൃത്തുക്കളുമെല്ലാമായിരുന്നു അന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ആളുകള്‍. അതിനാലാണ് കവിത വായനയും ചര്‍ച്ചയുമെല്ലാം കഴിഞ്ഞ് ഞങ്ങളില്‍ ചിലര്‍ മദ്യപിക്കാന്‍ തീരുമാനിച്ചത്. അതിനുശേഷം ഞങ്ങള്‍ എല്ലാവരുംകൂടി ഒത്തുകൂടിയിരുന്ന വീട്ടില്‍ നിന്നിറങ്ങി തൊട്ടരികിലായുള്ള കടല്‍ തീരത്തേക്ക് നടന്നു. ആ സമയമാണ് അതുവരെ മാന്യമായി സംസാരിച്ചുകൊണ്ടിരുന്ന സിവിക് എന്റെ കയ്യില്‍ കയറിപിടിക്കുകയും ശരീരത്തിലേക്ക് ചേര്‍ത്തു നിര്‍ത്താന്‍ നോക്കുകയും ചെയ്തത്.
ഞാന്‍ അയാളെ തള്ളിമാറ്റി. പറ്റുന്നത്ര അയാളില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്നു. കടല്‍ തീരത്തെത്തിയപ്പോള്‍ എല്ലാവരും പലയിടങ്ങളിലായി ഇരിക്കുകയും സംസാരിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഞാന്‍ കടലിനോട് ചേര്‍ന്നുള്ള തിണ്ടില്‍ ഇരുന്നു. ഈ സമയം സിവിക് അരികില്‍ വരികയും മടിയില്‍ പിടിച്ച് കിടത്താന്‍ ശ്രമിക്കുകയും ചെയ്തു. അതിനിടയില്‍ അയാൾ ശരീരത്തിലൂടെ കയ്യോടിക്കാന്‍ നോക്കുകയുണ്ടായി. ഇപ്പോഴും ഓര്‍മ്മിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് അതെനിക്ക് സമ്മാനിക്കുന്നത്.
Read more: അന്വേഷണം വൈകിപ്പിക്കുന്നു, സിവിക് ചന്ദ്രനെ ചോദ്യം ചെയ്തില്ല; പൊലീസിനെതിരെ പരാതിക്കാരി
നാണക്കേടുകൊണ്ടും ഭയം കൊണ്ടും വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനപ്പോള്‍. മറ്റുള്ളവര്‍ എന്നെ നോക്കുന്നുണ്ട്. ഒരുപക്ഷേ അയാള്‍ ആ പ്രവൃത്തി തുടര്‍ന്നിരുന്നെങ്കില്‍ അവരപ്പോള്‍ ഇടപെടുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. കടലിലേക്കിറങ്ങി നില്‍ക്കുന്ന പറപ്പുറത്തേക്ക് കയറി അയാളില്‍നിന്ന് രക്ഷപ്പെടാൻ മറ്റു ചിലര്‍ക്കൊപ്പം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഞാന്‍ ചെന്നിരുന്നത്.
കൂടെയുണ്ടായിരുന്ന കവയത്രി ആ സമയം എന്നെ ചേര്‍ത്തുപിടിക്കുകയും അയാളോടുള്ള അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്ര ആളുകള്‍ കൂടിച്ചേര്‍ന്ന ഇടമല്ലേ, പ്രശ്നമുണ്ടാക്കണ്ട എന്നൊക്കെയായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചത്. എന്നാല്‍ കടലില്‍നിന്ന് തിരിച്ചു വന്നതിനു ശേഷം രാത്രിയിലും അയാളുടെ വഷളത്തരം എനിക്ക് നേരിടേണ്ടി വന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അയാളതെനിക്ക് വാരിത്തരാന്‍ ശ്രമിച്ചു. സഹികെട്ട് കഴിച്ചിരുന്ന ഭക്ഷണം പോലും ഞാന്‍ കൊണ്ടുപോയി കളഞ്ഞു.
Read more: ലൈംഗിക അതിക്രമം: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കേസ്, ഫോൺ വഴി ശല്യമെന്നും പരാതി
സാംസ്‌കാരിക പ്രവര്‍ത്തകന്‍, കവി , കലാപ്രവര്‍ത്തകന്‍ എന്നെക്കെയുള്ള ബാനറില്‍ അറിയപ്പെടുന്ന സിവിക് ചന്ദ്രനില്‍ നിന്ന് അന്ന് നേരിട്ട അനുഭവം വല്ലാത്തൊരു വെറുപ്പാണ് ഇന്നെന്നില്‍ നിര്‍മ്മിക്കുന്നത്. ആ സമയം അയാള്‍ക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ കഴിയാത്തതിലുള്ള വിഷമവും ഇന്നെനിക്കുണ്ട്. ഈ അവസരത്തില്‍ പറഞ്ഞില്ലെങ്കില്‍ അതെന്നെ അയാളില്‍നിന്ന് നേരിട്ട അനുഭവത്തേക്കാല്‍ കൂടുതല്‍ മാനസിക പ്രശ്നത്തിലാഴ്ത്തും.
അതിനാല്‍ ഇതെഴുതുന്നു. അയാളുടെ മകളേക്കാള്‍ പ്രായംകുറഞ്ഞ എന്നോട് ഇത്തരത്തില്‍ പെരുമാറിയ അയാളെ ആളുകള്‍ ന്യായീകരിക്കുന്നത് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നുന്നു. യാതൊരു താല്‍പ്പര്യവും ഇല്ലെന്നറിഞ്ഞിട്ടും ഒരുസ്ത്രീയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന അയാളുടെ പ്രവൃത്തികളെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക?