അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പൊലീസ് ഭാഷ്യം കള്ളമെന്ന് എഐഎസ്എഫ് ആരോപിച്ചു. പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ട് പോലുമില്ലെന്ന് എഐഎസ്എഫ് നേതാക്കൾ പറഞ്ഞു.
കോട്ടയം: എം ജി സർവ്വകലാശാല (MG University) സംഘർഷത്തിൽ എഐഎസ്എഫിന് (AISF) എതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ (SFI) സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. പെൺകുട്ടിയെ മുൻനിർത്തി ഇരവാദം ഉന്നയിച്ച് എഐഎസ്എഫ് വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് സച്ചിന്‍ ദേവ് ആരോപിച്ചു. അതേസമയം, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പൊലീസ് ഭാഷ്യം കള്ളമെന്ന് എഐഎസ്എഫ് പ്രതികരിച്ചു.
രാഷ്ട്രീയ സ്വാധീനം കൂട്ടാൻ നിലവാരംകുറഞ്ഞ സമീപനം സ്വീകരിക്കുന്നുവെന്നാണ് സച്ചിൻ ദേവിന്‍റെ വിമർശനം. എഐഎസ്എഫ് എന്നൊരു സംഘടന പണ്ട് ക്യാമ്പസുകളില്‍ ഉണ്ടായിരുന്ന എന്ന് പറയിപ്പിക്കേണ്ട സ്ഥിതിയിലേക്ക് എത്താതിരിക്കാൻ സ്വയം ആലോചിക്കണം. പെൺകുട്ടി ആരോപണം ഉന്നയിച്ച അരുൺ അടക്കമുള്ള ജില്ലാ നേതാക്കൾ സംഘർഷ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സച്ചിൻ ദേവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പൊലീസ് ഭാഷ്യം കള്ളമെന്ന് എഐഎസ്എഫ് ആരോപിച്ചു. പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ട് പോലുമില്ലെന്ന് എഐഎസ്എഫ് നേതാക്കൾ പറഞ്ഞു. രണ്ട് വട്ടം പൊലീസിനെ അങ്ങോട്ടാണ് വിളിച്ചതെന്ന് പരാതി നൽകിയ വനിതാ നേതാവ് പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നോ എന്ന് സംശയമെന്നും എഐഎസ്എഫ് നേതാക്കള്‍ സംശയം ഉന്നയിക്കുന്നു. വനിതാ നേതാവിനെ ഒഴിച്ച് ആരെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ഡിവൈഎസ്പി നേരത്തെ പറഞ്ഞത്.