
തിരുവനന്തപുരം: വ്യാഡ ഡിഗ്രി വിവാദത്തിൽ കുറ്റാരോപിതനായ ആലപ്പുഴ ജില്ലാ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പ്രതിരോധിക്കാനെത്തി വെട്ടിലായി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. പിഎം ആർഷോയാണ് ഇന്ന് രാവിലെ വാർത്താ സമ്മേളനം വിളിച്ച് നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും പ്രതികരിച്ചത്. വാർത്ത വ്യാജമെന്ന് പറഞ്ഞ ആർഷോ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഹാജരാക്കാനും വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള സർവകലാശാല വിസി തന്നെ നിഖിൽ തോമസിന്റേത് വ്യാജ ഡിഗ്രിയാണെന്ന പ്രാഥമിക നിഗമനം പങ്കുവെച്ചത്. തൊട്ടുപിന്നാലെ നിഖിൽ തോമസ് എന്ന വിദ്യാർത്ഥി കലിംഗ സർവകലാശാലയിൽ പഠിച്ചില്ലെന്ന് രജിസ്ട്രാൻ സന്ദീപ് ഗാന്ധി പറഞ്ഞു.
ആർഷോയുടെ വാദങ്ങൾ
നിഖിൽ കലിംഗയിൽ 2018 മുതൽ 2021 വരെ റഗുലർ വിദ്യാർത്ഥിയായിരുന്നുവെന്നാണ് എസ്എഫ്ഐ നേതാവ് പറഞ്ഞത്. നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു. മുഴുവൻ രേഖയും പരിശോധിച്ചു. എല്ലാ രേഖയും ഒറിജിനലാണ്. അത് വ്യാജ ഡിഗ്രിയല്ല. കേരള സർവകലാശാലയിലെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തിരുന്നു. മാധ്യമപ്രവർത്തകർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. വ്യാജ ഡിഗ്രിയല്ലെന്ന് പറയാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കലിംഗ സർവകലാശാല
വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് കലിംഗ സർവകലാശാല നിഖിൽ തോമസിന്റെ ഡിഗ്രിയുമായി ബന്ധപ്പെട്ട് പരിശോധിച്ചത്. നിഖില്‍ തോമസിനെതിരെ നിയമ നടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കി. മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രജിസ്ട്രാറുടെ പ്രതികരണം.
കായംകുളത്ത് നിന്ന് റായ്പൂരിലേക്ക് ഫ്ലൈറ്റ് ഇല്ലല്ലോ?
കായംകുളത്ത് നിന്ന് റായ്പൂരിലേക്ക് ഫ്ലൈറ്റുണ്ടോ രണ്ട് സർവകലാശാലകളിൽ ഒരേ കാലത്ത് റെഗുലർ കോഴ്സ് നടത്താനെന്നായിരുന്നു സംഭവത്തിൽ കേരള സർവകലാശാല വിസിയുടെ പ്രതികരണം. സ്റ്റേറ്റ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയാണ് കലിംഗയെന്നും കായംകുളത്ത് നിഖിൽ തോമസ് ആറ് സെമസ്റ്ററും പഠിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് സെമസ്റ്ററിലും പരീക്ഷയെഴുതി, ആറ് സെമസ്റ്ററിലും 75 ശതമാനത്തിലധികം അറ്റന്റൻസ് ഉണ്ടായിരുന്നുവെന്നും മോഹൻ കുന്നുമ്മൽ പറഞ്ഞു.