
കോഴിക്കോട്: ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തവരെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഹാളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്ത സംഭവത്തില്‍ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. 'അങ്ങ് പോന്നേക്ക് എന്ന് മൂത്ത സംഘി പറയുമ്പോ ഇടം വലം നോക്കാതെ കുറുവടി തൂക്കി കേറിപ്പോരാന്‍ ഇത് നിങ്ങള്‍ കബഡി നടത്തണ പറമ്പല്ല, യൂണിവേഴ്‌സിറ്റി സെനറ്റാണ്. ഇതിന്റെ ഗേറ്റ് കടക്കാന്‍ ശാഖയില്‍ നിന്ന് ഏമാന്‍ സീല്‍ പതിച്ച് കൊടുത്ത് വിട്ട കുറിപ്പടി പോരാ. അതുമായി മിഠായിത്തെരുവില്‍ ചെന്നാല്‍ നല്ല ഹല്‍വ കിട്ടും, കടപ്പുറത്തേക്ക് വച്ച് പിടിച്ചാ കാറ്റും കൊണ്ട് നുണഞ്ഞിരിക്കാ'മെന്നാണ് ആര്‍ഷോ പറഞ്ഞത്.
രാവിലെ മുതല്‍ പൊലീസ് സാന്നിധ്യത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യോഗം നടന്ന സെനറ്റ് ഹാളിലേക്കുള്ള ഗേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രതിഷേധിച്ചത്. പ്രവീണ്‍ കുമാര്‍, മനോജ് സി, ഹരീഷ്. എവി, ബാലന്‍ പൂതേരി, അഫ്‌സല്‍ ഗുരുക്കള്‍, അശ്വിന്‍ തുടങ്ങിയവരെ സംഘപരിവാര്‍ നോമിനികളെന്ന് പറഞ്ഞാണ് എസ്എഫ്‌ഐ തടഞ്ഞത്. വളരെ വൈകിയാണ് പൊലീസ് ഇടപെട്ടത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഒന്നൊന്നായി നീക്കിയപ്പോഴേക്കും സെനറ്റ് ഹാളിനകത്ത് അജണ്ടകള്‍ വേഗത്തില്‍ പരിഗണിച്ച് യോഗം അവസാനിപ്പിക്കുകയും ചെയ്തു. എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറി ഇ.അഫ്‌സല്‍ അടക്കമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 9 സംഘപരിവാര്‍ അംഗങ്ങളെ തടയുമെന്ന് എസ്എഫ്‌ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ്എഫ്‌ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാര്‍ അനുകൂലിയും കേരളത്തിലെ സര്‍വകലാശാലയിലെ സെനറ്റില്‍ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവര്‍ണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും ഇ അഫ്‌സല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam