
പാലക്കാട്: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുളള നീക്കത്തിനെതിരെ ഷാഫി പറമ്പിൽ എംപി. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളുടെ രക്ഷധികാരി മുഖ്യമന്ത്രിയാണ്. പ്രതികൾക്ക് വേണ്ടിയുള്ള നീക്കം രാഷ്ട്രീയ നിർദ്ദേശത്തെ തുടർന്ന് തന്നെയാണ്. പൊലീസ് വിളിച്ചപ്പോഴാണ് കെ കെ രമ പോലും കാര്യങ്ങൾ അറിയുന്നത്. സ്പീക്കറിനെ കൊണ്ടു പോലും ശിക്ഷായളവിനുള്ള നീക്കമില്ലെന്ന് പറയിപ്പിച്ചു. സഭയിൽ ഹാജരാവാൻ സ്പീക്കർക്കും മുഖ്യമന്ത്രിക്കും എന്തു മുഖമാണ് ഉള്ളത്. നടപടി തെറ്റാണെന്ന ബോധ്യത്തിലാണ് ഇരുവരും സഭയിൽ ഇല്ലാത്തതെന്നും ഷാഫി പറഞ്ഞു.
അതേ സമയം, ഏഷ്യാനെറ്റ് ന്യൂസാണ് ടി പി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിനുള്ള നീക്കം പുറത്ത് കൊണ്ടുവന്നത്. എന്നാൽ അത്തരത്തിൽ ഒരു നീക്കവും ഇല്ലെന്ന് സർക്കാറും സഭയിൽ സ്പീക്കറും കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ചു. കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായിട്ടും നീക്കം അഭ്യൂഹമെന്ന് വരെ സ്പീക്കർ നിലപാടെടുത്തു. ഒടുവിൽ ഇന്ന് വീണ്ടും പ്രതിപക്ഷനേതാവ് സബ് മിഷൻ ഉന്നയിക്കാനിരിക്കെ അപ്രതീക്ഷിതമായി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ ജയിൽ സൂപ്രണ്ടിൻറെ ചുമതലയുള്ള ജോയിൻറെ സൂപ്രണ്ട് കെഎസ് ശ്രീജിത്, അസിസ്റ്റൻറ് സൂപ്രണ്ട് ഗ്രേഡ് 1 ബിജി അരുൺ, അസിസ്ൻ്ററ് പ്രിസൺ ഓഫീസർ ഒവി രഘുനാഥ് എന്നിവർക്കാണ് സസ്പെൻഷൻ. മാനദണ്ഡം ലംഘിച്ച് തെറ്റായ പട്ടിക തയ്യാറാക്കിയതിനാണ് നടപടിയെന്നാണ് വിശദീകരണം.
ശിക്ഷാ ഇളവിന് നീക്കമില്ലെന്ന സർക്കാറിന്റെ ഇതുവരെയുള്ള വാദങ്ങൾ പൊളിക്കുന്നതാണ് ഗത്യന്തരമില്ലാതെ സ്വീകരിക്കേണ്ടി വന്ന നടപടി. ഉദ്യോഗസ്ഥരെ മുഴുവൻ പഴിച്ചായിരുന്നു സഭയിലില്ലായിരുന്ന മുഖ്യമന്ത്രിക്ക് വേണ്ടി സഭയിൽ സബ്മിഷന് മന്ത്രി എംബി രാജേഷിന്റെ മറുപടി. പട്ടികയിലെ അനർഹരെ ഒഴിവാക്കാൻ ജൂൺ 3 ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ജയിൽ വകുപ്പ് മേധാവിക്ക് നിർദ്ദശം നൽകിയെന്നാണ് മന്ത്രിയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam