'916 എന്നു കാണിക്കാൻ നോക്കിയ മുഖ്യമന്ത്രി ഇപ്പോൾ മുക്കുപണ്ടമായി മാറി': ഷാഫി പറമ്പിൽ എംഎൽഎ

By Web TeamFirst Published Jul 6, 2020, 10:32 PM IST
Highlights

ഡിപ്ലോമാറ്റിക് ചാനല്‍ കള്ളക്കടത്തിനായി തുറന്ന് നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രം ശ്രമിച്ചാല്‍ സാധിക്കില്ല. അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കെന്താണെന്ന് വ്യക്തമാക്കണം. 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. പി.ആർ ഏജൻസികളെ ഉപയോഗിച്ചു 916 എന്നു കാണിക്കാൻ നോക്കിയ മുഖ്യമന്ത്രി ഇപ്പോൾ മുക്കുപണ്ടമായി മാറിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആരോപിക്കുന്നു. ഇത്തരം ഇടപാടുകൾക്ക് വേണ്ടിയാണ് ഉപദേശകരെ മുഖ്യമന്ത്രി തീറ്റി പോറ്റുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പ് കള്ളക്കടത്തുകാരുടെ ഡപ്യൂട്ടേഷൻ കേന്ദ്രമായി മാറി. 

സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുടെ ഫോണ്‍ രേഖകൾ പരിശോധിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ചാനല്‍ കള്ളക്കടത്തിനായി തുറന്ന് നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രം ശ്രമിച്ചാല്‍ സാധിക്കില്ല. അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കെന്താണെന്ന് വ്യക്തമാക്കണം. 

കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്നാണ് ഇപ്പോഴുള്ള സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചന. ജനത്തിനോ മുഖ്യമന്ത്രിക്കോ ഉപകാരമില്ലാത്ത ഉപദേശക വൃന്ദം ഇതിനായാണ് പ്രവര്‍ത്തിച്ചത്. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ ഒരാളെ എങ്ങനെയാണ് ഐടി വകുപ്പില്‍ നിയമിക്കുകയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ചോദിക്കുന്നു. സര്‍ക്കാര്‍ ചിഹ്നം അടക്കം ഉപയോഗിച്ചാണ് കള്ളക്കടത്ത് നടത്തിയത്. ഐടി വകുപ്പ് കള്ളക്കടത്തുകാരുടേയും അഴിമതിക്കാരുടേയും ഡെപ്യൂട്ടേഷന്‍ സ്ഥാപനമായി മുഖ്യമന്ത്രി മാറ്റിയെന്നും ഷാഫി ആരോപിക്കുന്നു. 

click me!