Youth Congress : സമരം നടത്തിയവരെ ഗുണ്ടകൾ എന്ന് വിളിക്കുന്നത് എന്ത് സംസ്കാരം; സിപിഎമ്മിനെതിരെ ഷാഫി പറമ്പിൽ

By Web TeamFirst Published Jan 21, 2022, 1:44 PM IST
Highlights

സമരം നടത്തിയവരെ ഗുണ്ടകൾ എന്ന് വിളിക്കുന്നത് എന്ത് സംസ്കാരമാണ്. സമര രീതി കൊലക്കേസ് പ്രതിയായ ജയരാജനിൽ നിന്ന് പഠിക്കേണ്ട ഗതികേട് തങ്ങൾക്കില്ല എന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.

കോഴിക്കോട്: കെ റെയിൽ സമരം കയ്യൂക്ക് കൊണ്ട് നേരിടുമെന്ന് പ്രഖ്യാപിക്കുകയാണ് സി പി എം എന്ന് കോൺ​ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. ബംഗാളിൽ ഇതേ രീതിയിലാണ് ഭരണമുണ്ടായപ്പോൾ സമരങ്ങളെ നേരിട്ടത്. സമരം നടത്തിയവരെ ഗുണ്ടകൾ എന്ന് വിളിക്കുന്നത് എന്ത് സംസ്കാരമാണ്. സമര രീതി കൊലക്കേസ് പ്രതിയായ ജയരാജനിൽ നിന്ന് പഠിക്കേണ്ട ഗതികേട് തങ്ങൾക്കില്ല എന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.

പാൻ്റിട്ട് സമരം ചെയ്താൽ അത് ഗുണ്ടായിസമാണെന്നാണ് സി പി എം പറയുന്നത്. ഗുണ്ടകളാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചത്. 
മർദ്ദിച്ചവർ പുറത്തും മർദ്ദനമേറ്റവർ ജയിലിലും എന്നതാണ് സ്ഥിതി. ആഭ്യന്തര വകുപ്പ് കൊടി സുനിയെ ഏൽപ്പിക്കുന്നതാണ് ഉചിതം.  ഒരു പദ്ധതിയുടെ ആഘാത പഠനം പൂർത്തിയാക്കാൻ രണ്ട് വർഷമെങ്കിലും വേണം.  മൂന്ന് മാസം കൊണ്ട് എല്ലാം തട്ടിക്കൂട്ടാൻ നടത്തിയ ശ്രമത്തെയാണ് എതിർത്തത്. സമരം നടക്കുമ്പോൾ പൊലീസിനെ നോക്കുകുത്തിയാക്കി ഗുണ്ടാ പ്രമുഖർ അക്രമിക്കുന്നതിനെ എന്ത് പേരിലാണ് വിളിക്കേണ്ടത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പ്രശോഭ് മൊറാഴ ,കല്യാശ്ശേരി, ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ടുമാർ, ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി എം ഷാജർ തുടങ്ങിയവരാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 

മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത പരിപാടിയിലേക്ക് ഇരുപതോളം വരുന്ന യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെയും തുടർന്നുള്ള സംഭവികാസങ്ങളെയും കുറിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും നേരെ മർദ്ദനമുണ്ടായി. സംഭവത്തിൽ 6 പേരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവരെയാണ് റിമാൻഡ് ചെയ്തത്. ജയ് ഹിന്ദ് ടി വി ഡ്രൈവർ മനീഷ് കൊറ്റാളിയും റിമാൻഡിലായവരിൽ ഉൾപ്പെടുന്നു.

സർക്കാരിന്റെ സിൽവർ ലൈൻ വിശദീകരണ യോഗമായ ജനസമക്ഷം സിൽവർ ലൈൻ എന്ന പരിപാടിക്കിടയായിരുന്നു  പരിപാടി തുടങ്ങി 20 മിനിറ്റിന് ശേഷമാണ് ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പരിപാടി നടക്കുന്ന കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിനുള്ളിലേക്ക് പ്രവർത്തകർ കയറാൻ ശ്രമിച്ചു. യോഗം നടക്കുന്ന ഹാളിന്റെ വാതിൽ അടിച്ച് തുറക്കാനുള്ള ശ്രമം നടത്തി. തുടർന്ന് സംഘടകരും സി പി എം നേതാക്കളായ പി.ജയരാജൻ എം വി ജയരാജൻ തുടങ്ങിയവർ ചേർന്ന് വാതിൽ അടച്ച് പ്രതിഷേധക്കാരെ ഹാളിന് പുറത്താക്കി.  വീണ്ടും പ്രതിഷേധിച്ച പ്രവർത്തകരും പൊലീസും കെ റയിൽ അനുകൂലികളും തമ്മിൽ ഉന്തും തള്ളും അടിപിടിയുണ്ടായി.  ഇതിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ജയ്ഹിന്ദ് ടി വി ഡ്രൈവർ മനീഷ് കൊറ്റാളിക്കും റിപ്പോർട്ടർ ധനിത് ലാലിനുമെതിരെയും  ആക്രമണമുണ്ടായി. 


Read Also: 'ചുവപ്പ് നരച്ചാൽ കാവി'; തനിക്ക് അടി കിട്ടിയതിൽ സഖാക്കളെക്കാൾ സന്തോഷം സംഘികൾക്കെന്ന് റിജിൽ

click me!