
തിരുവനന്തപുരം: പ്രാദേശിക നേതാക്കൾ അധിക്ഷേപിച്ചെന്നാരോപിച്ച് ആത്മഹത്യാശ്രമം നടത്തിയ ശാലിനി സനിലിനെ, ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ പനങ്ങോട്ടേല വാർഡിലാണ് ശാലിനി സനിൽ ജനവിധി തേടുക. ഇന്നലെയാണ് മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയായ ശാലിനി സനിൽ ആത്മഹത്യക്ക് ശ്രമിച്ചത്. പ്രാദേശിക നേതാക്കളുടെ വ്യക്തിഹത്യയും അധിക്ഷേപവുമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്നായിരുന്നു ശാലിനി പറഞ്ഞത്. പനങ്ങോട്ടേല അടക്കമുള്ള 7 വാർഡുകളിലെ അവസാന ഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഇന്നാണ് ബിജെപി ജില്ലാനേതൃത്വം പുറത്തിറക്കിയത്.
മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറിയായ ശാലിനി അനിൽ ഇന്നലെയാണ് ആണ് സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യക്തിഹത്യ താങ്ങാനായില്ലെന്നും ആർ.എസ്.എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തിയെന്നുമാണ് ശാലിനി അനിൽ ആരോപിച്ചുത്. ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് അപമാനിച്ചു. പുറത്തിറങ്ങാൻ കഴിയാത്ത മട്ടിൽ അപവാദം പറഞ്ഞു. അവര്‍ ഉദ്ദേശിച്ച വ്യക്തിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കാതിരുന്നതോടെയാണ് വ്യക്തിഹത്യ ചെയ്തതെന്നും ശാലിനി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ശാലിനി പ്രതികരണമറിയിച്ചത്.
കുടുംബത്തെ മൊത്തത്തിൽ വ്യക്തിഹത്യ ചെയ്തുവെന്നും വ്യക്തിപരമായി പലരോടായി അപവാദം പറഞ്ഞുവെന്നുമാണ് ശാലിനി ആരോപിച്ചത്. നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത വിധമായിരുന്നു വ്യാജ പ്രചാരണം. ഭര്‍ത്താവിനോടും തന്നോടും ചിലര്‍ ഇക്കാര്യം അറിയിച്ചിരുന്നു. നെടുമങ്ങാട് പനങ്ങോട്ടേല വാർഡിൽ ബിജെപി നേതൃത്വം തന്നെയാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, തനിക്ക് സീറ്റ് കിട്ടിയാലും ജയിക്കരുതെന്നായിരുന്നു ചിലരുടെ താൽപര്യം. ഇതുസംബന്ധിച്ച് നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. പ്രാദേശിക ആർഎസ്എസ് നേതൃത്വത്തിന് മാത്രമാണ് താൻ സ്ഥാനാര്‍ത്ഥിയാകുന്നതിൽ എതിര്‍പ്പുണ്ടായിരുന്നതെന്നും വ്യക്തിഹത്യ താങ്ങാനാവാതെയാണ് ഇത്തരമൊരു കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നും ആയിരുന്നു ശാലിനിയുടെ പ്രതികരണം.