
കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലടക്കം ചികിത്സ പിഴവ് ആരോപിച്ച പത്തനാപുരം സ്വദേശി ഷീബ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്തി. വിവാദമുണ്ടായപ്പോൾ ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ആരും ബന്ധപ്പെട്ടില്ലെന്നു യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചികിത്സയിൽ വീഴ്ച വരുത്തിയ ഡോക്ടർമാരെ ആരോഗ്യവകുപ്പ് സംരക്ഷിക്കുന്നതായും യുവതി ആരോപിച്ചു. ആരോഗ്യം വീണ്ടെടുത്തതായി ഷീബ പറഞ്ഞു. മുറിവ് ഉണങ്ങിത്തുടങ്ങി. കുഴപ്പമൊന്നുമില്ല. ഭക്ഷണം കഴിക്കാൻ സാധിക്കുന്നുണ്ടെന്നും ഷീബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിനി കെ ഷീബക്കാണ് ഗുരുതര ചികിത്സാ പിഴവുണ്ടായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വേദനക്ക് ശമനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി ആരോപിച്ചിരുന്നു
കൊല്ലത്തെ സ്വകാര്യാശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സക്ക് വിധേയയായത്. ഇതിൽ 2022 ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയ വയർ കുറുകെ കീറിയാണ് നടത്തിയത്. തുടർന്ന് വയർ തുന്നിച്ചേർക്കാതെ ബസിൽ കയറ്റി വിട്ടെന്നാണ് പരാതി. പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് ഷീബയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
ഗണേഷ് കുമാറിന്റ ഇടപെടൽ; ഏഴുതവണ ശസ്ത്രക്രിയ നടത്തിയ ഷീബയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി