
കാഞ്ഞങ്ങാട്: കോഴിക്കോടിന് പിന്നാലെ കാസര്‍കോട് ജില്ലയിലും നാല് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു (shigella was Confirmed in students under treatment for food poison ). ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടികൾക്കാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പിച്ചത്. നാല് കുട്ടികളുടെ സാംപിളുകളാണ് കോഴിക്കോട്ടേക്ക് അയച്ചത് ആശുപത്രിയിൽ ചികിത്സയിലുള്ള ബാക്കി കുട്ടികളുടെ സാംപിളുകളും ഉടൻ കോഴിക്കോട്ടേക്ക് പരിശോധനയ്ക്ക് അയക്കും.
എല്ലാ കുട്ടികൾക്കും ഉടൻ ഷിഗല്ല ചികിത്സ ആരംഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ആഴ്ച കോഴിക്കോട് നഗരത്തിലും രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്നു അദ്ദേഹം പറഞ്ഞു.മേൽസാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരണപ്പെട്ട ദേവനന്ദയടക്കം 52 കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. 2021-ൽ കോഴിക്കോട് ജില്ലയിലും ഒരു കുട്ടി ഷിഗല്ല ബാധിച്ചു മരിച്ചിരുന്നു,.