ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിയടക്കം നാല് പ്രതികള്‍ക്ക് ജാമ്യം

By Web TeamFirst Published Apr 24, 2019, 12:34 PM IST
Highlights

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം 4 പേർക്ക് ജാമ്യം.  ഹൈക്കോടതിയാണ് ജാമ്യമനുവദിച്ചത്. 

കൊച്ചി: കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേർക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക് പുറമേ രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി സി എസ് ദീപ് ചന്ദ് എന്നിവർക്കും ജാമ്യം ലഭിച്ചു.

ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ശുഹൈബ് കൊല്ലപ്പെട്ടത്.  അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.

click me!