
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാർ. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ അറിയിച്ചു. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു നൽകുക. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിപ്പിലായിരിക്കും വീടുകൾ നിർമിക്കുക. ഭാവിയിൽ രണ്ടാംനില പണിയാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമാണം നടത്തുക. ദുരന്തബാധിത മേഖലയിൽ സെപ്റ്റംബർ 2 ന് സ്കൂൾ പ്രവേശനോത്സവം നടത്തും. വിലങ്ങാട്ടെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ തിരിച്ചറിയാതെ സംസ്കരിച്ച 42 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതോടെ കാണാതായവരുടെ കരട് പട്ടിക 78 ആക്കി ചുരുക്കി. ഉരുൾപൊട്ടലിലെ നഷ്ട കണക്കും ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 183 വീടുകൾ അപ്രത്യക്ഷമായി. 145 വീടുകൾ പൂർണമായി തകർന്നു. ഭാഗികമായി തകർന്നത് 170 വീടുകൾ. 240 വീടുകൾ വാസയോഗ്യമല്ലാതെയായി. ആകെ 638 വീടുകളെ ദുരിതം നേരിട്ട് ബാധിച്ചു. 822 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായ 10000 രൂപ വീതം കൈമാറിയെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ഉരുൾപൊട്ടലിൽ മരിച്ച 93 പേരുടെ ആശ്രിതർക്ക് 8 ലക്ഷം രൂപ കൈമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam