
കോഴിക്കോട് : വടകര ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി മൂന്ന് പേർക്ക് കൂടി ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചു. റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
വ്യാജ സ്ക്രീൻഷോട്ട് ആദ്യഘട്ടത്തിൽ ഷെയർ ചെയ്തവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നോട്ടീസ് ലഭിച്ചവർ സ്ക്രീൻഷോട്ട് ഗ്രൂപ്പുകളിലും പേജുകളിലും പങ്കുവെച്ചവരാണെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ സന്ദേശത്തിന്റെ ഉറവിടം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഇതോടൊപ്പം വ്യാജ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടവും ഡിജിറ്റൽ തെളിവുകളും കണ്ടെത്താൻ ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് ( വീണ്ടും കത്തയക്കാനും എസ്.ഐ.ടി തീരുമാനിച്ചിട്ടുണ്ട്. മുൻപ് ലഭിച്ച വിവരങ്ങൾക്ക് പുറമേ കൂടുതൽ സാങ്കേതിക വിവരങ്ങൾ തേടിയാണ് കമ്പനിയെ വീണ്ടും സമീപിക്കുന്നത്.
വടകര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ 'കാഫിർ' എന്ന് ചിത്രീകരിച്ച്, യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന രീതിയിലുള്ള ഒരു വ്യാജ വാട്‌സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടാണ് ഇതിനാധാരം. ഈ സന്ദേശം നിർമ്മിച്ചത് എം.എസ്.എഫ് (MSF) നേതാവായ പി.കെ. മുഹമ്മദ് കാസിം ആണെന്ന രീതിയിലാണ് ആദ്യം പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ, ഈ സന്ദേശം തന്റെ പേരിൽ വ്യാജമായി നിർമ്മിച്ചതാണെന്ന് കാണിച്ച് കാസിം കേരള ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ ഈ സ്ക്രീൻഷോട്ട് കാസിം നിർമ്മിച്ചതല്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. സ്ക്രീൻഷോട്ടിന്റെ ഉറവിടം അന്വേഷിച്ച പോലീസ്, ഇത് എൽ.ഡി.എഫ്/സി.പി.എം അനുകൂല സൈബർ ഗ്രൂപ്പുകളായ 'റെഡ് എൻകൗണ്ടർ', 'വടകര സ്ക്വാഡ്' എന്നിവ വഴിയാണ് പ്രധാനമായും പ്രചരിപ്പിക്കപ്പെട്ടതെന്ന് കണ്ടെത്തി. എന്നാൽ ഈ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam