
തിരുവനന്തപുരം: തലസ്ഥാനത്ത് സ്മാര്‍ട്ട് റോഡുകള്‍ തുറന്നെങ്കിലും ദുരിതമൊഴിഞ്ഞില്ല. പൂര്‍ണമായും എന്ന് ഗതാഗത യോഗ്യമാക്കുമെന്നതില്‍ പൊതുമരാമത്ത് വകുപ്പിനും വ്യക്തതയില്ല. സ്മാര്‍ട്ട് റോഡ‍് പദ്ധതിയില്‍ ആദ്യം തുറന്ന് കൊടുത്തത് സ്റ്റാച്യൂ ജനറല്‍ ആശുപത്രി റോഡാണ്. ആദ്യഘട്ട ടാറിങ് മാത്രം പൂര്‍ത്തിയാക്കിയായിരുന്നു തുറന്ന് കൊടുത്തത്. രണ്ടാംഘട്ട ടാറിങ്ങും നടപ്പാതയുടേയും ഓടയുടേയും പ്രവൃത്തി ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ഉറപ്പ്. പക്ഷെ ഇന്നും റോഡ് അതേപടി തന്നെയാണ് ഉള്ളത്.
രണ്ട് ദിവസം മുമ്പാണ് അട്ടക്കുളങ്ങര- കിള്ളിപ്പാലം റോഡ് തുറന്നു കൊടുത്തത്. റോഡിന്‍റെ ഒരു ഭാഗത്തിലൂടെ വാഹനം കടത്തിവിടുന്നത്. ഓട, നടപ്പാത, ഡിവൈഡര്‍ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായില്ല. ഒരു വശത്തെ വ്യാപാരികള്‍ ഇപ്പോഴും ദുരിതത്തിലാണ്. ആല്‍ത്തറ- തൈക്കാട് റോഡില്‍ തുറന്ന് കൊടുത്തത് മൂന്ന് റീച്ചുകള്‍ മാത്രമാണ്. ആദ്യം തുറന്ന് നല്‍കിയ വഴുതക്കാട്- വിമന്‍കോളജ് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ഇപ്പോഴും കടത്തി വിടുന്നത് ഒരു ഭാഗത്തേക്കുള്ള വാഹനം മാത്രമാണ്.
ഒരു കിലോമീറ്റര്‍ പോലും നീളമില്ലാത്ത എം ജി രാധാകൃഷ്ണന്‍ റോഡില്‍ തുറന്ന് കൊടുത്തതും ഒരു ഭാഗം മാത്രമാണ്. ബാക്കി ഭാഗത്തിന്‍റെ പ്രവൃത്തി പാതിവഴിയില്‍ തന്നെ. മാര്‍ച്ച് 31 ന് റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്‍റെ പ്രഖ്യാപനം. പറഞ്ഞ സമയം കഴിഞ്ഞിട്ടും റോഡ് പണി പൂര്‍ത്തിയായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam