
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. തിരുവനന്തപുരത്ത് ബി എസ് എസ് സ്ത്രീ തൊഴിലാളി കൺവെൻഷനിൽ സംസാരിക്കവെയാണ് രാഹുലിനെ 2019 ൽ അമേഠിയിൽ പരാജയപ്പെടുത്തിയ സ്മൃതി, വിമർശനം അഴിച്ചുവിട്ടത്. അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്താൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. കോൺഗ്രസിന്‍റെ കാലത്ത് അമേഠിയിൽ ഒരു വികസനവും ഉണ്ടായിട്ടില്ല. മണ്ഡലത്തിൽ 80% വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരു അടിസ്ഥാന വികസനവും ഉണ്ടായിരുന്നില്ല. ഇക്കാണങ്ങളാൽ തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വന്നത്. ഇനി രാഹുൽ വയനാട്ടിൽ തുടർന്നാൽ വയനാട്ടിലെ അവസ്ഥയും അതു തന്നെയാകുമെന്നും സ്മൃതി കൂട്ടിച്ചേർത്തു.
സ്ത്രീതൊഴിലാളികൾ ഏറെയുള്ള സ്ഥലങ്ങളിൽ കൂടുതൽ ശിശുപരിപാലന കേന്ദ്രങ്ങൾ തുടങ്ങണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. കേരളത്തിൽ സ്ത്രീതൊഴിലാളികൾ ഏറെയുള്ള കാർഷിക - കെട്ടിട നിർമാണ മേഖലകളിൽ കൂടുതൽ ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കാൻ സംസ്ഥാന ഗവൺമെന്റിന് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര വനിതാ - ശിശു വികസന വകുപ്പ് മന്ത്രി വ്യക്തമാക്കി. കേരളത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടികൾ കൂടുതൽ ആധുനികവത്കരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 33,000 അങ്കണവാടികളിലായി 13 ശതമാനം സൂപ്പർവൈസർ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇത് നികത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി അറിയിച്ചു. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ കണ്ടെത്തി ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാക്കുന്ന പദ്ധതിക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് പ്രധാൻമന്ത്രി മാതൃവന്ദന യോജന. ഇതിലൂടെ കേരളത്തിലെ 7 ലക്ഷത്തോളം ഗർഭിണികൾക്ക് 6000 രൂപയുടെ ധനസഹായം നൽകാൻ സാധിച്ചു. കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തുകയാണെങ്കിൽ അവർക്കും ധനസഹായം നൽകാൻ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കേരളത്തിൽ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷ ഒരുക്കാൻ സംസ്ഥാന ഗവൺമെന്റ് തയാറാകണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വിദേശകാര്യ-പാർലമെൻററികാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനം മുഴുവൻ സമൂഹത്തിന്റെയും പുരോഗമനം ഉൾക്കൊളളുന്ന ബൃഹത് സംരംഭമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.