
ദില്ലി: കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും എതിരെ പാർട്ടി കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിച്ച് ശോഭ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ് വിഭാഗങ്ങൾ. സുരേന്ദ്രനെ സംരക്ഷിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. കേരളത്തിൽ പാർട്ടി പ്രതിസന്ധിയിലാണെന്നും ഇരുവിഭാഗവും പറയുന്നു.
മുരളീധരനും സുരേന്ദ്രനും ബിജെപിയെ കുടുംബസ്വത്താക്കുകയാണ്. പാർട്ടിയെ സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കും. മുരളീധരനു വേണ്ടിയും സുരേന്ദ്രന് വേണ്ടിയും നിൽക്കാനാകില്ലെന്നും നേതാക്കൾ നിലപാടെടുക്കുന്നു.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിയുടെ പ്രതിഛായക്ക് വലിയ കോട്ടമുണ്ടാക്കിയ സംഭവങ്ങളാണ് കൊടകര കുഴപ്പണ വിവാദവും മഞ്ചേശ്വരത്ത് കോഴ നൽകിയതും. വിവാദങ്ങളിൽ പ്രധാനമന്ത്രി തന്നെ അതൃപ്തി അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വം പരാജയമെന്നാണ് കേന്ദ്ര നേതാക്കളുടെ വിലയിരുത്തൽ.
അതേസമയം,കുഴൽപ്പണ- കോഴ വിവാദങ്ങളിൽ പ്രതികൂട്ടിൽ നിൽക്കുമ്പോൾ പ്രതിരോധിക്കാൻ മാര്‍ഗ്ഗങ്ങൾ തേടി കെ സുരേന്ദ്രൻ ദില്ലിയിലെത്തി. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന മുട്ടിൽ മരംമുറിയിൽ കേന്ദ്ര ഇടപെടണമെന്ന് ആവശ്യപ്പെട്ട് വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കാണുമെന്നാണ് സൂചന. ഇതോടൊപ്പം സ്വര്‍ണ്ണക്കടത്ത് ഉൾപ്പടെയുള്ള വിവാദങ്ങളിലെ അന്വേഷണം ശക്തിപ്പെടുത്താനുള്ള ഇടപെടൽ തേടിയുള്ള കൂടിക്കാഴ്ചകളും ഉണ്ടായേക്കും.
നേതൃത്വം സുരേന്ദ്രനെ ദില്ലിക്ക് വിളിപ്പിച്ചതാണെന്ന സൂചന ചില നേതാക്കൾ നൽകുമ്പോൾ, ആരും വിളിച്ചിട്ടല്ല ദില്ലിക്ക് വന്നതെന്ന് സുരേന്ദ്രൻ വിശദീകരിക്കുന്നു. പാര്‍ട്ടി നേതാക്കളെയാരെയും കാണുന്നില്ലെന്നും ചില വിഷയങ്ങളിൽ കേന്ദ്ര മന്ത്രിമാരെ കാണാനാണ് വന്നതെന്നും സുരന്ദ്രൻ അറിയിച്ചു. തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗത്തിൽ കെ.സുരേന്ദ്രനെതിരെയും കേന്ദ്ര മന്ത്രി വി. മുരളീധരനെതിരെയും നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. സംസ്ഥാന നേതാക്കളിൽ വലിയൊരു വിഭാവും ഇവര്‍ക്കെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam