
മലപ്പുറം: ആരോപണ വിധേയനായ അസി. കമാൻഡന്റിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ. എസ്.ഒ.ജിയിലെ അസി. കമാൻഡൻറ് അജിത് കെ എസിനാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ. 2023ൽ പൊലീസിൽ നടത്തിയ മികച്ച സേവനം നടത്തിയവർക്കുള്ള പട്ടികയാണ് ഇന്ന് പൊലീസ് ആസ്ഥാനത്തുനിന്നും പുറത്തിറങ്ങിയത്. എസ്ഒജി കമാൻഡോയുടെ ആത്മഹത്യയിൽ ഉള്‍പ്പെടെ അജിത് ആരോപണത്തിൽ നിൽക്കുമ്പോഴാണ് ഡിജിപിയുടെ മെഡൽ പട്ടിക പുറത്തിറങ്ങുന്നത്. ആരോപണങ്ങള്‍ വരുന്നതിന് മുമ്പുള്ള പ്രവർത്തനങ്ങള്‍ പരിഗണിച്ചാണ് നേരത്തെ പട്ടിക തയ്യാറാക്കിയതെന്നാണ് പൊലീസ് ആസ്ഥാനത്തിൻെറ വിശദീകരണം.
അതേ സമയം, സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് കമാന്‍ഡോ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാൻ കുടുംബം. അസിസ്റ്റന്‍റ് കമാന്‍റന്‍റ് അജിത്തിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. വിനീതിനെ തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു. ഭാര്യ ആശുപത്രിയില്‍ ആയിട്ടും അവധി നല്‍കിയില്ലെന്നും സഹോദരൻ വിപിൻ പറഞ്ഞു. വ്യക്തി വൈരാഗ്യം തീര്‍ക്കാൻ തുടര്‍ച്ചായി വിനീതിനെതിരെ ശിക്ഷ നടപടികള്‍ ഉണ്ടായി. ആത്മഹത്യ കടബാധ്യതയും കുടുംബപ്രശ്നവും കൊണ്ടാണെന്ന വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും സഹോദരനും വിനീതിന്‍റെ സുഹൃത്ത് സന്ദീപും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam