
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്ന് അഡ്വ. ഫെനി ബാലകൃഷ്ണൻ. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാതിക്കാരി പത്തനംതിട്ട ജയിലിൽ നിന്നും കോടതിയിൽ നൽകാൻ ഏല്‍പ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റ് ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്ത കത്ത് തനിക്ക് കാണിച്ച് തന്നത്. ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. എനിക്ക് ഗണേഷ് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേഷിൻ്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. പല രാഷ്ട്രീയക്കാരും തന്നെ സമീപിച്ചിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തി. ഇ പി ജയരാജന്‍റെ കാറിൽ തന്നെ കൊല്ലത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്നും ഫെനിക്ക് വേണ്ടതെന്താണെന്ന് വച്ചാൽ ചെയ്യാമെന്നും പറഞ്ഞിരുന്നു. ഈ വിഷയം എങ്ങനെയും കത്തിച്ച് നിർത്തി ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്‍റെ ആവശ്യമെന്നും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തി.
സജി ചെറിയാനും സരിതയും എന്‍റെ വീട്ടിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തി. സംസാരം സരിത റെക്കോർഡ് ചെയ്യാൻ ശ്രമിച്ചു. സജി ചെറിയാൻ അതറിഞ്ഞ് വീട്ടിൽ പുറത്തിറങ്ങിപോയിയെന്നും ഫെനി പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കണമെന്ന് സജി ആവശ്യപ്പെട്ടുവെന്നും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തി. ഇപി ജയരാജൻ ഗസ്റ്റ് ഹൗസിൽ വച്ചാണ് തന്നെ കണ്ടത്. ആരോപണം കത്തി നിർത്താൻ പരാതിക്കാരിയോട് അദ്ദേഹം പറയാൻ ആവശ്യപ്പെട്ടു. യുഡിഎഫ് നേതാക്കൾ തന്നെ കണ്ടിട്ടില്ലെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. എന്തേലും മസാല കാര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ ഏൽപിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടിരുന്നു. താൻ പറഞ്ഞുവെന്ന് പറഞ്ഞ് ചില കാര്യങ്ങൾ വെള്ളാപ്പള്ളി വാർത്താ സമ്മേളനം നടത്തി. താൻ അതിനെതിരെ വാർത്താ സമ്മേളനം നടത്തിയെന്നും ഫെനി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam