സോളാർ തട്ടിപ്പ് കേസ്; വിഎസിനെതിരെയുള്ള മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടി മൊഴി നൽകി

By Web TeamFirst Published Sep 24, 2019, 4:01 PM IST
Highlights

മുൻ പ്രതിപ​ക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനെതിരെ നൽകിയ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയിൽ മൊഴി നൽകി.  
 

തിരുവനന്തപുരം: സോളാ‍ർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനെതിരെ നൽകിയ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോടതിയിൽ മൊഴി നൽകി. വ്യാജ ആരോപണങ്ങളാണ് വി എസ് അച്യുതാനന്ദൻ മാധ്യമങ്ങള്‍ വഴി ഉന്നയിച്ചതെന്ന് ഉമ്മൻചാണ്ടി തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയിൽ പറഞ്ഞു.

തുടർവിചാരണക്കായി കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് സോളാർ അഴിമതിയിൽ ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന് വി എസ് ആരോപണം ഉന്നയിച്ചത്. സോളാർ കേസിന്റെ അന്വേഷണം നടക്കുന്ന സമയത്ത് വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നു.

സോളാർ തട്ടിപ്പില്‍ ഉമ്മൻ ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്നും തട്ടിപ്പിന്റെ 30 ശതമാനം ഉമ്മൻ ചാണ്ടിക്ക് കമ്മീഷനായി നല്‍കാന്‍ ധാരണയുണ്ടായിരുന്നുവെന്നുമായിരുന്നു വി എസ് അച്യുതാനന്ദന്റെ ആരോപണം. എറണാകുളം ഗസ്റ്റ് ഹൗസില്‍ ബിജു രാധാകൃഷ്ണനുമായി അടച്ചിട്ട മുറിയില്‍ ‌ഉമ്മൻ ചാണ്ടി ഒരു മണിക്കൂര്‍ സംസാരിച്ചത് തട്ടിപ്പ് കമ്പനിയെ കുറിച്ചും ലഭിക്കേണ്ട വിഹിതത്തെ കുറിച്ചുമായിരുന്നു.

കേരളത്തിലെ ജനങ്ങളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നതില്‍ ഉമ്മൻ ചാണ്ടിയുടെയും ഓഫീസിന്റെയും പിന്തുണയുണ്ടെന്നും വി എസ് അച്യുതാനന്ദൻ ആരോപിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ 31 കേസുകളും അന്നത്തെ സഹമന്ത്രിമാര്‍ക്കെതിരെ 136 കേസുകളും കോടതിയുടെ പരിഗണനയിലുണ്ടെന്നും വി എസ് ആരോപിച്ചിരുന്നു. 
 

click me!