
കണ്ണൂർ: കെഎം ഷാജി എംഎൽഎയെ വധിക്കാൻ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം തുടരുകയാണെന്ന് കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ എംഎൽഎയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. എംഎൽഎയെ വധിക്കാനുള്ള പദ്ധതി ചർച്ച ചെയ്യപ്പെട്ട വിവാദ ഓഡിയോ ക്ലിപ്പ് ചോർന്ന് കിട്ടിയ ഇ-മെയിലിനെ സംബന്ധിച്ച് ഗൂഗിളിൽ നിന്നും വിവരം തേടുമെന്നും എസ്.പി വ്യക്തമാക്കി.
യതീഷ് ചന്ദ്രയുടെ വാക്കുകൾ -
ഈ കേസ് തുടക്കം മുതൽ തന്നെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. കണ്ണൂർ ഡിവൈഎസ്പി സദാനദൻ്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ പുരോഗതി എല്ലാ ദിവസവും താൻ നേരിട്ട് വിലയിരുത്തുന്നുമുണ്ട്.
സംഭവത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളെ ഇതുവരേയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. എംഎൽഎയുടെ പരാതിയിൽ പരമാവധി തെളിവുകൾ ശേഖരിച്ചു വരികയാണ്. ഇൻ്റലിജൻസ് നിരീക്ഷണം നിലവിൽ ശക്തമാക്കിയിട്ടുണ്ട്. എംഎൽഎയുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
വ്യക്തമാക്കാൻ പറ്റാത്ത പല കാര്യങ്ങളും ഈ ഘട്ടത്തിൽ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ എംഎൽഎയിൽ നിന്നും പ്രതിയെന്ന് സംശയിക്കുന്നയാളിൽ നിന്നും വിവരങ്ങൾ തേടേണ്ടതുണ്ട്. പ്രതിയായ തേജസിൻ്റെ പേരിൽ മറ്റു ക്രിമിനൽ കേസുകൾ ഉള്ളതായി കണ്ടെത്താനായിട്ടില്ല. ഓഡിയോ ചോർന്ന് കിട്ടിയ ഇ-മെയിലിൻ്റെ വിശദാംശങ്ങൾ തേടി പൊലീസ് ഗൂഗിളിനെ സമീപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam